
കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് 30 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ തന്നെ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ കഴുത്തിന് പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടർന്ന് ചേസിംഗിനിറങ്ങിയ ഇന്ത്യക്ക് ഒരു ബാറ്റ്സ്മാന്റെ കുറവുണ്ടായി.
124 റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം രണ്ടാം സെഷനിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ഒരൊറ്റ സെഷനിൽ മാത്രം ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴ് നിർണായക വിക്കറ്റുകളാണ്. നാല് വിക്കറ്റെടുത്ത സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിംഗ്സിലും അദ്ദേഹം നാല് വിക്കറ്റുകൾ എടുത്തിരുന്നു.
ഹാർമറിനെ കൂടാതെ പ്രോട്ടീസിനായി മാർക്കോ യാസൻ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും എയ്ഡൻ മാർക്രം ഒരു വിക്കറ്റുമെടുത്തു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിയാണ് ഈഡൻ ഗാർഡൻസിൽ ഇന്ത്യ നേരിട്ടത്. ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (0) കെ.എൽ. രാഹുലും (1) പുറത്തായിരുന്നു. ഋഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറേൽ (13) , വാഷിംഗ്ടൺ സുന്ദർ (31), കുൽദീപ് യാദവ്( 1) എന്നിവരാണ് ഒറ്റ സെഷനിൽ പുറത്തായ താരങ്ങൾ. ഇതോടെ ഇന്ത്യ 34 ഓവറിൽ 93 റൺസെടുത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ കൂപ്പുകുത്തുകയായിരുന്നു. തോൽവി ഉറപ്പായ സാഹചര്യത്തിൽ ക്രീസിലുണ്ടായിരുന്ന അക്സർ പട്ടേൽ (26) സിക്സും ഫോറുമടിച്ച് ജയിക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അദ്ദേഹവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങുകയായിരുന്നു.
പിന്നാലെ എത്തിയ കുൽദീപ് യാദവും ഒരു റൺസടിച്ച് പുറത്തായി. കേശവ് മഹാരാജിന്റെ പന്തിൽ ആദ്യ ബൗളിൽ തന്നെ മുഹമ്മദ് സിറാജ് ഡക്ക് ആയതോടേ പ്രോട്ടീസ് വിജയം ഉറപ്പിക്കുകയായിരുന്നു.നേരത്തെ, ആദ്യ ഇന്നിംഗ്‌സിലെ 30 റൺസ് ലീഡിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 153 റൺസിന് ഓൾഔട്ടായിരുന്നു. ക്യാപ്ടൻ ടെംബ ബാവുമയുടെ അർദ്ധ സെഞ്ച്വറിയും (53) കോർബിൻ ബോഷിന്റെ (25) തകർപ്പൻ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |