
പാരിസ്: വീട്ടുവളപ്പിൽ സ്വിമ്മിംഗ് പൂളിനായി കുഴിയെടുക്കുന്നതിനിടയിൽ കണ്ടെത്തിയത് സ്വർണനിധി. ഫ്രാൻസിലെ ലിയോൺ പ്രദേശത്തുള്ള ന്യൂവിൽ- സ്യൂർ-സോണിലെ വീട്ടുവളപ്പിലാണ് സംഭവം. പ്ലാസ്‌റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ മണ്ണിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു സ്വർണം. അഞ്ച് സ്വർണ കട്ടകളും നിരവധി സ്വർണനാണയങ്ങളും മണ്ണിനടിയിൽ നിന്ന് ലഭിച്ചു. ഏകദേശം 7 കോടി രൂപ വിലവരുന്ന സ്വർണമാണ് കണ്ടെത്തിയത്.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടുടമ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം മാത്രമേ ആയിട്ടുള്ളു. സ്വർണം കണ്ടെത്തിയ ഉടൻ തന്നെ അദ്ദേഹം അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ഫ്രാൻസിന്റെ സംസ്കാരികമന്ത്രാലയത്തിന്റെ പ്രാദേശിക വിഭാഗമായ ഡിആർഎസി ഉദ്യോഗസ്ഥരും മറ്റ് സർക്കാർ അധികൃതരും സ്ഥലത്തെത്തി നിധിയുടെ യഥാർത്ഥ മൂല്യം പരിശോധിച്ചു. സ്വർണത്തിന്റെ പഴക്കവും ഉറവിടവും ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്വർണക്കട്ടകളിലും നാണയങ്ങളിലും പതിച്ചിരുന്ന പ്രത്യേക നമ്പറുകളാണ് അവയുടെ ഉറവിടം കണ്ടെത്താൻ സഹായിച്ചത്. അവ പുരാവസ്‌തുക്കളുടെ ഗണത്തിൽപ്പെടുന്നവയല്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഏകദേശം 15-20 വർഷം പഴക്കമുള്ള സ്വർണം സമീപത്തെ ഒരു റിഫൈനറിയിൽ നിന്ന് ഉരുക്കിയെടുത്തതാണെന്ന് ഉദ്യോഗസ്ഥർപറയുന്നു. ഈ സ്വർണം വീട്ടുടമയ്‌ക്ക് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
19 ാം നൂറ്റാണ്ടിലെ ഫ്രാൻസ് സിവിൽ കോഡനുസരിച്ച് തന്റെ വസ്തുവിൽ കുഴിച്ചിട്ട സ്വർണം ഒരാൾ കണ്ടെത്തുകയും അതിന്റെ ഉടമസ്ഥന് അവകാശം ഉറപ്പിക്കുന്ന തെളിവുകൾ നൽകാൻ കഴിയാതെ വരികയും ചെയ്‌താൽ ആ സ്വർണം വസ്‌തുവിന്റെ ഉടമയ്‌ക്ക് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |