
കൊച്ചി: കാരാഗൃഹവാസം ഒഴിവായ ദിലീപിന് വിശ്വാസസാഫല്യം. പ്രതിസന്ധികളുടെ എട്ടു വര്‍ഷം ദിലീപ് മറികടന്നു.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ദിലീപിനായി അടുപ്പമുള്ളവരും കുടുംബവും പൂജകളും വഴിപാടുകളും നടത്തിയിരുന്നു. പൊന്‍കുന്നം ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ കോവിലിലും പൂജ നടത്തി. ജയില്‍മോചനശേഷം ദിലീപും കാവ്യാമാധവനും കോവിലിലെത്തി. ദിലീപ് റിമാന്‍ഡിലായിരുന്നപ്പോള്‍ സഹോദരന്‍ അനൂപ് അവിടെ പൂജ നടത്തിരുന്നു. അട, കരിക്ക്, വെറ്റില, പഴുത്ത അടയ്ക്ക എന്നിവയാണ് വഴിപാട്.
കേസിലെ കക്ഷികള്‍ നീതികിട്ടാന്‍ അനുഗ്രഹം തേടിയാണ് ജഡ്ജിയമ്മാവന് പൂജ ചെയ്യുന്നത്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയാണ് ജഡ്ജിയമ്മാവന്‍. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നീതിമാനായ അദ്ദേഹം, തന്റെ വിധിയിലെ തെറ്റിന് സ്വയം വധശിക്ഷ വിധിച്ചു. ഈ ജഡ്ജിയെ കുടിയിരുത്തിയ ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. രാത്രി എട്ടിനുശേഷമാണ് കോവില്‍ തുറക്കുക.
കാരാഗൃഹം ഒഴിവാക്കാന്‍ ജയില്‍ സിനിമ
കാരാഗൃഹവാസം സംഭവിക്കുന്നത് ഒഴിവാക്കാന്‍ അഭിനയിച്ച സിനിമയാണ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' എന്നാണ് പറയപ്പെടുന്നത്. നടിയെ ആക്രമിച്ച കേസിന് ഒരുവര്‍ഷം മുമ്പ് 2016 സെപ്തംബര്‍ ഒമ്പതിനാണ് സിനിമ റിലീസായത്.കാരാഗൃഹവാസ സാദ്ധ്യതയുണ്ടെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
ജയിലില്‍ ജനിച്ച ഉണ്ണിക്കുട്ടന്‍ ആറാം വയസിലാണ് പുറത്തിറങ്ങുന്നത്. സ്വന്തം വീടുപോലെ കരുതുന്ന ജയിലിലേക്ക് പോകണമെന്നാണ് മോഹം. ചെയ്യാത്ത കുറ്റങ്ങള്‍ പോലും ഏറ്റെടുത്ത് ജയിലിലെത്തും. ഒടുവില്‍, തന്നെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേരെ കൊലപ്പെടുത്തി ഉണ്ണിക്കുട്ടന്‍ യഥാര്‍ത്ഥ പ്രതിയായി ജയിലില്‍ എത്തുന്നതാണ് കഥ. ഉണ്ണിക്കുട്ടനായി അഭിനയിച്ചത് ദിലീപായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |