
വലന്‍സിയ: തൊഴിലാളികള്‍ കൃത്യ സമയത്ത് ജോലിക്ക് എത്തണം എന്നതായിരിക്കും എല്ലാ തൊഴിലുടമകളുടേയും ആഗ്രഹം. തമാശയ്‌ക്കെങ്കിലും നമ്മുടെ നാട്ടില്‍ പറയാറുണ്ട് 'അല്‍പ്പം നേരത്തെ വന്നാലും വൈകി മാത്രമേ ജോലി കഴിഞ്ഞ് പോകാവുള്ളൂ കേട്ടോ'. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ സംഭവിച്ചത് മറിച്ചാണ്. എല്ലാ ദിവസവും ഷിഫ്റ്റ് തുടങ്ങുന്നതിനും 40 മിനിറ്റ് മുമ്പ് ജോലിക്ക് ഹാജരായ യുവതിക്ക് തൊഴില്‍ നഷ്ടപ്പെടുകയാണുണ്ടായത്.
ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കോടതിയെ സമീപിച്ച യുവതിക്ക് അവിടെ നിന്നും തിരിച്ചടിയാണ് ഉണ്ടായത്. തൊഴിലുടമ ചെയ്തതാണ് ശരിയെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. 22 കാരിയായ യുവതിയാണ് തന്നെ അന്യായയമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന് കാണിച്ച് പരാതി നല്‍കിയത്. സംഭവത്തിലേക്ക് വന്നാല്‍, എല്ലാ ദിവസവും രാവിലെ 7.30ന് ആണ് യുവതിയുടെ ഷിഫ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ഇവര്‍ 6.30നും 6.45നും ഇടയിലുള്ള സമയത്തില്‍ പതിവായി ഓഫീസില്‍ എത്തുമായിരുന്നു.
ഇത്ര നേരത്തെ വന്നിട്ട് ഇവിടെ ജോലിയൊന്നും ചെയ്യാനില്ലെന്നും അതുകൊണ്ട് തന്നെ ഇത്രയും നേരത്തെ എത്തേണ്ടതില്ലെന്നും തൊഴിലുടമ യുവതിയോട് പറഞ്ഞു. എന്നാല്‍ ഇത് വകവയ്ക്കാതെ അവര്‍ പിന്നെയും നേരത്തെ ഓഫീസിലെത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ച്ചയായി യുവതി തൊഴിലുടമയുടെ നിര്‍ദേശം അവഗണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ മോശം പെരുമാറ്റത്തിന്റെ പേരില്‍ തൊഴിലുടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
അന്യായമായിട്ടാണ് തന്നെ പിരിച്ചുവിട്ടതെന്ന് യുവതി കോടതിയില്‍ വാദിച്ചു. എന്നാല്‍ അനുവദിച്ചിരിക്കുന്ന സമയത്തിന് മുമ്പ് തന്നെ ലോഗിന്‍ ചെയ്യാനുള്ള ശ്രമം യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും അത് കമ്പനി ചട്ടങ്ങളുടെ ലംഘനമാണെന്നും തൊഴിലുടമ കോടതിയെ അറിയിച്ചു. ജോലിസ്ഥലത്തെ നിയമങ്ങള്‍ പാലിക്കാന്‍ യുവതി വിസമ്മതിച്ചതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 ലംഘിച്ചതായി കണ്ടെത്തിയാണ് കോടതി യുവതിയെ പിരിച്ചുവിട്ട തീരുമാനം ശരിവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |