
അമരാവതി: സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതരാമ രാജു ജില്ലയിൽ വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം. ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലെ രാജുഗിരിമെട്ടയ്‌ക്ക് സമീപം കുത്തനെയുള്ള വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസിൽ 35 ഓളം യാത്രക്കാരും രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നു.
കുന്നിൻപ്രദേശമായതിനാൽ ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് കിട്ടാൻ തടസമുണ്ട്. അതിനാൽ അപകടത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കാൻ വൈകിയെന്ന് പൊലീസ് പ്രതികരിച്ചു. ദുഷ്കരമായ ഭൂപ്രകൃതിയും പ്രാരംഭഘട്ടത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി. ചിറ്റൂർ ജില്ലയിൽ നിന്നും പുറപ്പെട്ട ബസ് ഭദ്രാചലം ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നവാരത്തേക്ക് മടങ്ങുകയായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് തുളസിപാകയ്ക്ക് സമീപമുള്ള ഒമ്പതാം മൈൽക്കുടിലിനടുത്തുള്ള സുരക്ഷാ മതിലിൽ ഇടിച്ച ശേഷം മലയിടുക്കിലേക്ക് മറിയുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രക്ഷാപ്രവർത്തകർ ഇതുവരെ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചിന്തുരുവിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനവും വൈദ്യസഹായവും ഏകോപിപ്പിക്കണമെന്നും പരിക്കേറ്റവർക്ക് മികച്ച പരിചരണം ലഭ്യമാക്കണമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |