
പനാജി: തീപിടിത്തം മൂലമുണ്ടായ ആഘാതത്തിൽ തന്റെ ഭാര്യ മാനസികമായി തളർന്നെന്ന് ഗോവയിലെ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിലെ ഡാൻസർ ക്രിസ്‌റ്റീനയുടെ ഭർത്താവ്. കഴിഞ്ഞ ആറ് ദിവസമായി ഭാര്യ ശരിയായി ഉറങ്ങുന്നില്ലെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ലെന്നും മാനസിക സമ്മർദ്ദത്താൽ അഞ്ച് കിലോയോളം ഭാരം കുറഞ്ഞെന്നും യുവതിയുടെ ഭർത്താവ് മിഖായേൽ ബുക്കിൻ പറഞ്ഞു. 'അവൾ നിരന്തരം കരയുകയാണ്. അവളുടെ ജീവിതം തകർന്നു. ഇരുപത്തിയഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പെട്ടു. ജീവനുണ്ടെങ്കിലും മരിച്ചതിന് തുല്യമാണ് ഇപ്പോൾ എന്റെ ഭാര്യയുടെ അവസ്ഥ'- അദ്ദേഹം പറഞ്ഞു.
ഡിസംബർ ആറിനാണ് ഗോവയിലെ റോമിയോ ലെയ്‌ൻ നൈറ്റ് ക്ലബിൽ സംഗീതപരിപാടിക്കിടെ തീ പടർന്ന് വലിയ അപകടമുണ്ടായത്. നൈറ്റ് പാർട്ടിയുടെ ഭാഗമായി ക്രിസ്‌റ്റീനയുടെ ഡാൻസ് നടക്കുന്ന സമയത്താണ് ക്ലബിനുള്ളിൽ തീ പടർന്നുപിടിച്ചത്. അപകടത്തിൽ 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
സംഭവത്തെപ്പറ്റിയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഗോവ പൊലീസ് ഇതുവരെ അറുപതോളം പേരിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 12ന് ക്രിസ്‌റ്റീനയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ക്ലബിന്റെ ഉടമസ്ഥരായ സൗരഭ്,ഗൗരവ് എന്നിവർ അപകടത്തെ തുടർന്ന് രാജ്യം വിട്ടിരുന്നു. നിലവിൽ തായ്ലൻഡിൽ കഴിയുന്ന ഇവർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |