
ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തിൽ ജസ്ന റീൽസ് ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. അന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിൽ ജസ്നയ്‌ക്കെതിരെ കേസെടുത്തിരുന്നു. കൂടാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോ എടുത്തതിനും ജസ്നയ്‌ക്കെതിരെ കേസെടുത്തിരുന്നു.
അടുത്തിടെ തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നും തുറന്നുപറഞ്ഞ് ജസ്ന രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിക്കുന്നെന്ന കാര്യം ജസ്ന അറിയിച്ചത്. എനിക്ക് മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം. ഇനി തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ജസ്ന പറഞ്ഞത്.
ഇപ്പോഴിതാ ജസ്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെക്കുറിച്ചും കുടുംബം വച്ചുപുലർത്തുന്ന മതവിശ്വാസത്തെക്കുറിച്ചുമാണ് ജസ്ന അഭിമുഖത്തിൽ തുറന്നുപറയുന്നത്. തന്റെ മൂത്ത സഹോദരി ഹിന്ദുമതത്തിലുള്ളവരുടെ വീട്ടിൽ പോയാൽ വെള്ളം പോലും കുടിക്കില്ലെന്നാണ് ജസ്ന അഭിമുഖത്തിൽ പറയുന്നത്. ഇതോടൊപ്പം തന്റെ കുടുംബം ഇടുങ്ങിയ മതചിന്താഗതിയുള്ളവരാണെന്നും ജസ്ന പറയുന്നു.
ജസ്നയുടെ വാക്കുകളിലേക്ക്
'എന്റെ ഉമ്മാമയുടെ അങ്ങളയുടെ കുടുംബമാണ് നമുക്ക് ചുറ്റിലും താമസിച്ചിട്ടുള്ളത്. എന്റെ ഉമ്മാമയ്ക്ക് പൈസ കുറവാണെന്ന് മാത്രമേ ഉള്ളൂ. എന്നാൽ മുതൽ ഒരുപാട് ഉണ്ടായിരുന്നു. ഞങ്ങൾക്ക് തന്നെ ഒരേക്കർ സ്ഥലം അവിടെയുണ്ടായിരുന്നു. ആ ഏക്കർ സ്ഥലത്ത് ഞങ്ങളുടെ വീട് മാത്രമേ അന്നത്തെ കാലത്ത് ഉണ്ടായിരുന്നുള്ളൂ. നമ്മുടെ വീടിന് ചുറ്റും ഹിന്ദുമതസ്ഥർ കുറവായിരുന്നു. ഹിന്ദുമതസ്ഥരുടെ വീട്ടിലേക്ക് എന്റെ ഉമ്മ അങ്ങനെയൊന്നും പോകില്ല. എന്നാൽ ബാപ്പ പോകുമായിരുന്നു. ബാപ്പ ബസിൽ ജോലി ചെയ്യുന്നയാളായിരുന്നു. ബാപ്പയ്ക്ക് ജാതിയും മതവുമൊന്നുമില്ല. ബാപ്പയുടെ കൂടെ ജോലി ചെയ്യുന്ന മിക്കയാളുകളും ഹിന്ദുക്കളാണ്. എന്റെ മൂത്ത സഹോദരി ഒരു ഹിന്ദുവിന്റെ വീട്ടിൽ പോയാൽ വെള്ളം പോലും കുടിക്കാത്ത ആളാണ്. ഇപ്പോഴും അങ്ങനെയാണ്. അവൾക്ക് അത് ഇഷ്ടമല്ല'- ജസ്ന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |