
ബംഗളൂരു: കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ബിജെപി പ്രവർത്തകയുടെ വസ്‌ത്രം വലിച്ചുകീറി മർദിച്ചെന്ന് പൊലീസിനെതിരെ ആരോപണം. ബിജെപി പ്രവർത്തക വിജയലക്ഷ്‌മി ഹണ്ഡിയെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കൂട്ടംചേർന്ന് മർദിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. കർണാടകയിലെ ഹുബള്ളിയിലാണ് സംഭവം. പൊലീസ് വാഹനത്തിനുള്ളിൽ പുരുഷ-വനിതാ പൊലീസുകാർ സ്‌ത്രീക്കു ചുറ്റും കൂടി നിൽക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കർണാടകയിലെ കേശവ്പുർ റാണ പ്രദേശത്തെ എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കോർപ്പറേഷൻ അംഗം സുവർണ കല്ലകുണ്ട്ല നൽകിയ പരാതിയാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ബിഎൽഒമാരെ സ്വാധീനിച്ച് വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്‌തെന്നാണ് വിജയലക്ഷ്മിക്ക് എതിരെയുള്ള പരാതി. ഇതേതുടർന്ന് പ്രദേശത്ത് അന്വേഷണം നടത്തിയപ്പോൾ വിജയലക്ഷ്‌മിക്ക് എതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ, വിജയലക്ഷ്‌മി സ്വയം വസ്ത്രങ്ങൾ വലിച്ചുകീറി പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് കമ്മീഷണർ ശശി കുമാർ പറയുന്നു.
'മൂന്ന് വ്യത്യസ്‌തമായ കേസുകളാണ് യുവതിയ്‌ക്ക് എതിരെ രജിസ്‌റ്റർ ചെയ്‌തത്. പ്രദേശവാസികളിൽ ഒരാൾ നൽകിയ വധശ്രമക്കേസിലാണ് അവരെ അറസ്‌റ്റ് ചെയ്‌തത്. കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വിജയലക്ഷ്മിയും കൂട്ടാളികളും ചേർന്ന് പൊലീസിനെയാണ് ആക്രമിച്ചത്'-അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |