
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഞ്ജുവിന്റെ സ്ഥാനാർത്ഥിത്വം തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിവരത്തെക്കുറിച്ച് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നേമത്ത് താൻ തന്നെയായിരിക്കും ബിജെപി സ്ഥാനാർത്ഥിയെന്ന് രാജീവ് ചന്ദ്രശേഖർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 'കഴക്കൂട്ടത്ത് വി മുരളീധരനും താത്പര്യം പരസ്യമാക്കിയിട്ടുണ്ട്. ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും നുണ പ്രചരിപ്പിക്കുകയാണ്. കേന്ദ്രസഹായം കിട്ടുന്നില്ലെന്ന സിപിഎം അജണ്ട പൊളിഞ്ഞു. പണം തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നാണ് മോദി സർക്കാരിന്റെ പദ്ധതി. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഇനി ആർക്കും കഴിയില്ല'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |