
ദുബായ്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച വിരാട് കൊഹ്‌ലിയുടെ റെക്കാർഡിൽ പിഴവ് തിരുത്തി ഐസിസി. കൊഹ്ലി ഒന്നാം റാങ്കിൽ തുടർന്ന ദിവസങ്ങളുടെ കണക്കിലായിരുന്നു ഐസിസിക്ക് തെറ്റ് സംഭവിച്ചത്. ആരാധകർ ചൂണ്ടിക്കാട്ടിയതോടെയാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ ഐസിസി തിരുത്തിയത്.
തിരുത്തിയ റാങ്കിംഗ് പുറത്തുവിട്ടപ്പോൾ കൊഹ്‌ലി 825 ദിവസം ഒന്നാം സ്ഥാനത്ത് തുടർന്നു എന്നായിരുന്നു ഐസിസിയുടെ വാർത്താക്കുറിപ്പ്. ഈ കണക്ക് പ്രകാരം ഏറ്റവുമധികം കാലം ഒന്നാം റാങ്ക് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു കൊഹ്‌ലി. എന്നാൽ യഥാർത്ഥത്തിൽ 1547 ദിവസമാണ് കൊഹ്‌ലി ഒന്നാം സ്ഥാനത്ത് നിലിനിന്നിരുന്നത്. ഈ കണക്കിലെ വലിയ വ്യത്യാസം സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചയാക്കിയതോടെ ഐസിസി തെറ്റ് തിരുത്തുകയായിരുന്നു.
പുതുക്കിയ പട്ടിക പ്രകാരം ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് അലങ്കരിച്ച താരങ്ങളിൽ കൊഹ്‌ലി നിലവിൽ മൂന്നാം സ്ഥാനത്താണ് തുടരുന്നത്. 24ാം വയസിലാണ് ആദ്യമായി കൊഹ്‌ലി ഒന്നാം റാങ്കിലെത്തുന്നത്. ഇതുവരെ 11 തവണയാണ് റാങ്കിംഗിൽ ഒന്നാമനായി മാറിയിട്ടുള്ളത്. വിവിയൻ റിച്ചാർഡ്സ് (2306 ദിവസം), ബ്രയാൻ ലാറ (2079 ദിവസം) എന്നിവരാണ് വിരാടിന് മുന്നിലുള്ളത്.
മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കൊഹ്‌ലി ഒന്നാമതെത്തിയത്. കിവി താരം ഡാരിൽ മിച്ചലാണ് നിലവിൽ രണ്ടാമതുള്ളത്. വിരാടിനെ കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ആദ്യ പത്തിൽ ഇടംനേടി ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ കരുത്തറിയിക്കുന്നുണ്ട്. രോഹിത് ശർമ (3), ശുഭ്മൻ ഗിൽ (5), ശ്രേയസ് അയ്യർ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |