
കൊച്ചി: ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കുടുങ്ങിയെന്നും സാധനങ്ങളും മറ്റും തിരികെ ലഭിക്കാനും കേസില്ലാതെ പുറത്തിറങ്ങാനുമായി പണം നല്‍കണമെന്ന് വിശ്വസിപ്പിച്ച് 62കാരിയില്‍ നിന്ന് ഫേസ്ബുക്ക് സുഹൃത്ത് 65 ലക്ഷം രൂപ തട്ടിയെടുത്തു. എറണാകുളം സ്വദേശിയായ റിട്ട. നഴ്സാണ് ചതിയില്‍പ്പെട്ടത്. ഇവരുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാട്രിക് മര്‍ഫി എന്ന ബെല്‍ജിയം സ്വദേശിക്ക് എതിരെയാണ് കേസ്. 2025 മേയ് മുതല്‍ ജൂലായ് വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ വര്‍ഷം ആദ്യമാണ് 62കാരിക്ക് പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ചാറ്റിംഗിലൂടെ സൗഹൃദത്തിലായി. 62കാരിയെ നേരില്‍ കാണാന്‍ മേയില്‍ ഇന്ത്യയില്‍ വരുന്നുണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം 62കാരിയെ ബന്ധപ്പെട്ട പ്രതി, താന്‍ ചെന്നൈയില്‍ എത്തിയെന്നും എന്നാല്‍ കസ്റ്റംസിന്റെ പിടിയിലായെന്നും അറിയിച്ചു. കൈയിലുള്ള വലിയ തുകയും മറ്റും പിടിച്ചുവെച്ചിരിക്കുകയാണ്. പണം കെട്ടിവച്ചാല്‍ മാത്രമേ പുറത്തിറങ്ങാനാകൂ. കസ്റ്റഡിയില്‍ നിന്ന് മോചിതനായാല്‍ പണം തിരിച്ചുനല്‍കാമെന്ന വിദേശ സുഹൃത്തിന്റെ വാക്കില്‍ പരാതിക്കാരി വീണു.
പലദിവസങ്ങളിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതി നല്‍കിയ 15 അക്കൗണ്ടുകളിലേക്കായി 65 ലക്ഷം രൂപ പലതവണയായി കൈമാറി. പിന്നീട് ഇയാളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് 62കാരിയുടെ മൊഴി. പ്രതി നല്‍കിയ 15 അക്കൗണ്ടുകളും ഇന്ത്യയിലെ വിവിധ സ്വകാര്യ, നാഷണലൈസ്ഡ് ബാങ്കുകളുടേതാണ്. ഈ വിവരങ്ങളടക്കം പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. നിലവില്‍ ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നഷ്ടപ്പെട്ട പണം മരവിപ്പിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് നടന്ന തട്ടിപ്പായതിനാല്‍ ശ്രമം വിഫലമായേക്കുമെന്ന സംശയമുണ്ട്.
ആളെ കണ്ടെത്തല്‍ വെല്ലുവിളി
പാട്രിക് മര്‍ഫിയെന്ന പേരും ഫേസ്ബുക്ക് അക്കൗണ്ടും വ്യാജമാണെന്നാണ് കരുതുന്നത്. ഈ അക്കൗണ്ട് ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തുകയാകും പൊലീസിന് മുന്നിലുള്ള വെല്ലുവിളി. വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് ഇ-മെയില്‍ അയക്കും. കസ്റ്റംസോ മറ്റ് കേന്ദ്ര ഏജന്‍സികളോ പൊലീസോ കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കാന്‍ പണം ആവശ്യപ്പെടില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |