
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വരവോടെ സോഷ്യൽ മീഡിയയിലും മറ്റ് പല മേഖലകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വരുന്ന ഭൂരിഭാഗം വീഡിയോകളും എഐ നിർമിതമാണ്. യാഥാർത്ഥ്യത്തെ വെല്ലുന്ന രീതിയിലാണ് ഓരോ ദൃശ്യങ്ങളും. ഇപ്പോഴിതാ സ്‌ത്രീകളെ നഗ്നരാക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ആപ്പിളിന്റെ ആപ്പ്‌സ്റ്റോറിലും ഗുഗിൾ പ്ലേ സ്റ്റോറിലും ഇത്തരത്തിലുള്ള ഡസൻ കണക്കിന് ന്യൂഡിഫൈ ആപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എഐ ഉപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ആപ്പുകളാണിവ. ടെക് ട്രാൻസ്‌പാരൻസി പ്രോജക്‌ട് (ടിപിപി) ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 55 ഉം ആപ്പിൾ ആപ്പ്‌സ്റ്റോറിൽ 47 ഉം ന്യൂഡിഫൈ ആപ്പുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
അതേസമയം, ടിപിപിയുടെ പരിശോധനയിൽ കണ്ടെത്തിയവയിൽ 28 ആപ്പുകൾ നീക്കം ചെയ്‌തതായി ആപ്പിൾ വക്താവ് തിങ്കളാഴ്‌ച വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആപ്പ് നീക്കം ചെയ്യുമെന്ന മുന്നറിയിപ്പ് എല്ലാ ഡെവലപ്പർമാർക്കും നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ മാറ്റിയതിൽ രണ്ട് ആപ്പുകൾ ആപ്പിളിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് തിരിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി.
റിപ്പോർട്ടിൽ പരാമർശിച്ച നിരവധി ആപ്പുകൾ ഗൂഗിളും നീക്കം ചെയ്‌തു. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരികയാണ്. എന്നാൽ, എത്ര ആപ്പുകൾ നീക്കം ചെയ്‌തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് രണ്ട് കമ്പനികളും അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു സ്‌ത്രീയുടെ സാധാരണ ചിത്രം പോലും അശ്ലീലവും ലൈംഗികച്ചുവയുമുള്ളതാക്കി മാറ്റാൻ കഴിയുന്ന ഒരുകൂട്ടം ആപ്പുകൾക്ക് അവർ വേദിയൊരുക്കുകയാണെന്ന് ടിപിപി റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡിഫൈ, അൺഡ്രസ് തുടങ്ങിയ വാക്കുകൾ തെരഞ്ഞാണ് ആപ്പ്‌സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഈ ആപ്പുകൾ ടിപിപി കണ്ടെത്തിയത്. തുടർന്ന് പൂർണമായും വസ്‌ത്രം ധരിച്ച സ്‌ത്രീകളുടെ ചിത്രം ഉപയോഗിച്ച് ആപ്പുകളുടെ പ്രവർത്തനം പരിശോധിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ രണ്ടുതരം ആപ്പുകളാണുള്ളത്. ഒരു സ്‌ത്രീയുടെ ചിത്രം നൽകിയാൽ അത് വസ്‌ത്രമില്ലാത്ത ചിത്രമാക്കി തരുന്നതാണ് ഒന്നാമത്തേത്. ഒരു യഥാർത്ഥ സ്‌ത്രീയുടെ മുഖം ഒരു നഗ്ന യുവതിയുടെ ചിത്രത്തിൽ ചേർത്തുവയ്‌ക്കുന്ന ഫേസ് സ്വാപ്പ് ആപ്പുകളാണ് രണ്ടാമത്തേത്.
അടുത്തിടെ എക്‌സ് എഐയുടെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. ആഗോളതലത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ചാറ്റ്‌ബോട്ടിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |