
മുംബയ്: റോഡ് ടാർ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നതായി പരാതി. മുംബയ് പാൽഘറിലാണ് സംഭവം. ഡ്രൈവർ വാഹനമെടുക്കാത്തതിനാൽ ബന്ധുക്കൾക്ക് മൃതദേഹവും ചുമന്ന് രണ്ട് കിലോമീറ്റർ കാൽനടയായി പോകേണ്ടിയും വന്നു. ശൈലേഷ് മഗൻ വഗദദ എന്നയാളാണ് മരിച്ചത്. ശ്വാസതടസവും ആന്തരിക രക്തസ്രാവവും മൂലം ഫെബ്രുവരി മൂന്നിനാണ് ഇയാളെ വേദാന്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുവൈകിട്ടോടെ തന്നെ മരണമടഞ്ഞു.
പാൽഘറിലെ അംബേപാഡയിലാണ് മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ ടാർ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പ്രധാന റോഡിൽ നിന്ന് ഇടവഴിയിലേയ്ക്ക് കയറാൻ ആംബുലൻസ് ഡ്രൈവർ തയ്യാറായില്ല. തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ചുമന്ന് നടന്നത്.
അതേസമയം, ആ വഴിയിലൂടെ ജീപ്പും പിക്കപ്പ് വാനും ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതാണെന്നും ഡ്രൈവറെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മരിച്ച വ്യക്തി താമസിച്ചിരുന്ന ഗ്രാമത്തിലേയ്ക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണെന്നാണ് പാൽഘർ ജില്ലാ പരിഷത്തും പ്രസ്‌താവനയിൽ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |