
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനിൽ മണിക്കുട്ടനാണ് പിടിയിലായത്. വഴിത്തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രതി സഹോദരീ പുത്രിയായ സിന്ധുവിന്റെ കൈകൾ വെട്ടിയത്. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാൽ തന്റെ പുരയിടത്തിലേക്ക് പോകാൻ കഴിയുന്നില്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അക്രമത്തിൽ കലാശിക്കുകയായിരുന്നു. കൈയിൽ വെട്ടേറ്റതിന് പിന്നാലെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സിന്ധുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൈകളിൽ ആഴത്തിലുള്ള മുറിവും ഞരമ്പുകൾ മുറിഞ്ഞതും മൂലം സിന്ധുവിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |