
ചന്ദ്രനിൽ സ്വന്തമായി വളരുന്ന നഗരം നിർമിക്കാനുള്ള ശ്രമത്തിലാണ് തന്റെ എയ്റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സ് എന്ന് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ചൊവ്വയിൽ മനുഷ്യവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനേക്കാൾ വേഗതയുള്ളതും യാഥാർത്ഥ്യവുമായ പദ്ധതിയാണിതെന്നാണ് മസ്‌കിന്റെ വിശദീകരണം. പത്തുവർഷത്തിനുള്ളിൽ ചാന്ദ്ര പദ്ധതി നടപ്പിലാക്കാനാവുമെന്നും എന്നാൽ ചൊവ്വയിലേത് ഇരട്ടി വർഷങ്ങൾ വേണ്ടിവരുമെന്നും മസ്‌ക് ചൂണ്ടിക്കാട്ടി.
ഓരോ പത്തുദിവസവും ബഹിരാകാശ വാഹനം ചന്ദ്രനിലേയ്ക്ക് അയയ്ക്കാൻ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. ഓരോ യാത്രയ്ക്കും രണ്ടുദിവസം വേണ്ടിവരും. അതേസമയം, ചൊവ്വയിലേയ്ക്കുള്ള ദൗത്യങ്ങൾ ഗ്രഹങ്ങളുടെ വിന്യാസത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് ഏകദേശം 26 മാസത്തിലൊരിക്കലാണ് സംഭവിക്കുന്നത്. ആറ് മാസത്തെ യാത്ര ആവശ്യമാണെന്നും മസ്‌ക് വ്യക്തമാക്കി.
ചൊവ്വ മിഷനുകൾ തയ്യാറാക്കുന്നത് തുടരും. അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ചൊവ്വയിൽ ഒരു വാസസ്ഥലം നിർമ്മിക്കാൻ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ചൊവ്വയിൽ നഗരം നിർമിക്കുമെന്നും മസ്‌ക് പറഞ്ഞു. വലിയ തോതിലുള്ള ചൊവ്വ പര്യവേക്ഷണങ്ങൾക്ക് ശ്രമിക്കുന്നതിന് മുമ്പ് ചാന്ദ്ര ദൗത്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ഉദ്ദേശ്യം നിക്ഷേപകരെ സ്പേസ് എക്‌സ് അറിയിച്ചിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.
1972ൽ യുഎസിന്റെ അപ്പോളോ മിഷനിലാണ് അവസാനമായി മനുഷ്യൻ ചന്ദ്രനിൽ എത്തിയത്. ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കാനുള്ള മത്സരത്തിലാണ് യുഎസും ചൈനയും. ഇതിനിടെയാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |