
കാൺപൂർ: അമിതവേഗതയിലെത്തിയ ലംബോർഗിനി ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തർപ്രദേശിലെ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്ര പിടിയിൽ. ഇന്ന് രാവിലെ കാൺപൂരിലാണ് ഇയാൾ അറസ്റ്റിലായത്. അപകടത്തിന് തൊട്ടുപിന്നാലെ ഒളിവിൽ പോയ ശിവം ഡൽഹിയിൽ ചികിത്സയിലാണെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ നാട്ടിൽ തന്നെയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇന്ന് പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടസമയം കാറോടിച്ചത് ശിവം മിശ്രയല്ലെന്നും പകരം ഇയാളുടെ ഡ്രൈവർ മോഹനാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതിനായി മോഹൻ കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയെങ്കിലും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. കേസിൽ മോഹൻ പ്രതിയല്ലെന്നും, അന്വേഷണത്തിൽ കാറോടിച്ചത് ശിവം മിശ്ര തന്നെയാണെന്ന് വ്യക്തമായതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ഡ്രൈവറുടെ കീഴടങ്ങാനുള്ള അപേക്ഷ കോടതി നിരസിച്ചത്.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് തൗഫീഖും ഡ്രൈവർ മോഹനും തമ്മിൽ ഫെബ്രുവരി എട്ടിന് ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് വഹിക്കാമെന്നും പകരം നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നുമാണ് കരാറിലുണ്ടായിരുന്നത്.
എന്നാൽ, പ്രതിയല്ലാത്ത ഒരാൾക്ക് എങ്ങനെ കരാറിൽ ഏർപ്പെടാൻ കഴിയുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അപകടത്തിൽ തകർന്ന ലംബോർഗിനി വിട്ടുനൽകണമെന്ന കാർ ഉടമയുടെ അപേക്ഷയിൽ ആർ.ടി.ഒയുടെ സാങ്കേതിക പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രേഖകൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, പൊലീസ് ശിവം മിശ്രയെ തെറ്റായി പ്രതി ചേർക്കുകയാണെന്നും ഇതിനെതിരെ ജില്ലാ ജഡ്ജിയുടെ കോടതിയിൽ അപ്പീൽ നൽകുമെന്നും ഡ്രൈവർ മോഹന്റെ അഭിഭാഷകൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |