
ന്യൂഡല്‍ഹി: വേഗമേറിയ ജീവിതത്തിന് വീതിയേറിയ പാതകള്‍ എന്നതാണ് ആധുനിക കാലഘട്ടത്തില്‍ പല രാജ്യങ്ങളും സ്വീകരിക്കുന്ന നിലപാട്. നമ്മുടെ നാട്ടിലും അത് തന്നെയാണ് ആവശ്യം. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ശരവേഗത്തില്‍ കുതിക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതി മറിച്ചാണ്. മൂന്നും നാലും പാതകളുടെ അഭാവം പുതിയ ട്രെയിനുകള്‍ സംസ്ഥാനത്തിന് അനുവദിക്കുന്നതിന് പ്രധാന തടസ്സമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഇപ്പോഴിതാ ഈ പ്രശ്നത്തിനുള്ള പരിഹാരമാകുകയാണ്. കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതിയായിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയതെന്ന് റെയില്‍വേ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയിലാണ് ഈ ഏഴ് പദ്ധതികള്‍ എന്നതിനാല്‍ കേരളത്തിനാകെ ഗുണം ലഭിക്കുമെന്ന് മാത്രമല്ല മറിച്ച് കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ആകെ സ്വഭാവം തന്നെ മാറുന്നതിനാണ് സമീപഭാവിയില്‍ തന്നെ സാക്ഷ്യം വഹിക്കാന്‍ കഴിയുക. നാഗര്‍കോവില്‍ - തിരുവനന്തപുരം (71 കിലോമീറ്റര്‍) മൂന്നാം പാതയാണ് പുതിയ പദ്ധതികളില്‍ ഒന്ന്.
തിരുവനന്തപുരം - കായംകുളം (105 കിലോമീറ്റര്‍) മൂന്നാം പാത, കായംകുളം - എറണാകുളം (കോട്ടയം വഴി, 115 കിലോമീറ്റര്‍) മൂന്നാം പാത, തുറവൂര്‍ - അമ്പലപ്പുഴ (46 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍, ഷെര്‍ണ്ണൂര്‍- മംഗളൂരു ( 307 കിലോമീറ്റര്‍ ) മൂന്നും നാലും പാതകള്‍, -കോയമ്പത്തൂര്‍- ഷൊര്‍ണ്ണൂര്‍ മൂന്നും നാലും പാതകള്‍ -(99 കിലോമീറ്റര്‍) ഷൊര്‍ണ്ണൂര്‍- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റര്‍ എന്നിവയാണ് മറ്റ് പാതകള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |