
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച കൊളംബോയിൽ നടക്കും. ഒട്ടേറെ വിവാദങ്ങൾക്കും ബഹിഷ്‌കരണ ഭീഷണികൾക്കും ഒടുവിലാണ് പാക് സർക്കാർ ടീമിനെ കൊളംബോയിലേക്ക് അയക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലെ മൂന്ന് പോരാട്ടങ്ങളിലും പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും.
ഇപ്പോഴിതാ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. റാഞ്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഭജൻ. പാകിസ്ഥാൻ സ്പിന്നറായ ഉസ്മാൻ താരിഖിനെ ശ്രദ്ധയോടെ നേരിടണമെന്നാണ് ഹർഭജന്റെ മുന്നറിയിപ്പ്.
'ഇന്ത്യ ഈ മത്സരത്തിൽ വിജയിക്കും. പാകിസ്ഥാൻ നിരയിൽ ഉസ്മാൻ താരിഖ് എന്ന മികച്ച സ്പിന്നറുണ്ട്, അദ്ദേഹത്തെ വളരെ ശ്രദ്ധയോടെ വേണം നേരിടാൻ. ഇന്ത്യൻ ടീം മികച്ചതാണ്, സമ്മർദ്ദമില്ലാതെ കളിച്ച് അവർ വിജയക്കൊടി പാറിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,' ഹർഭജൻ പറയുന്നു.
നാല് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ഉസ്മാൻ. പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് കൈ അല്പനേരം നിർത്തിവച്ചുകൊണ്ടുള്ള താരത്തിന്റെ ബൗളിംഗ് ആക്ഷൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇങ്ങനെയൊരു ആക്ഷൻ നിയമവിരുദ്ധമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ താരിഖിന്റെ ബൗളിംഗ് ആക്ഷനെ പിന്തുണയ്ക്കുന്നവരുമുണ്ട്.

അതേസമയം, പാകിസ്ഥാന് മേൽ വലിയ സമ്മർദ്ദമുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം നയൻ മോംഗിയ അഭിപ്രായപ്പെട്ടത്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയോട് തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്നത് പാകിസ്ഥാന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച ഫോമിലാണ് ടീം ഇന്ത്യ. ഇന്ത്യൻ യുവനിര നിർഭയരായി കളിക്കുന്നത് ടീമിന് കരുത്താകുന്നുണ്ട്. വലിയ മത്സരങ്ങളിൽ സമ്മർദ്ദം അതിജീവിച്ചു കളിക്കുന്ന ഹാർദിക് പാണ്ഡ്യയിൽ വലിയ പ്രതീക്ഷയുണ്ടെന്നും മോംഗിയ കൂട്ടിച്ചേർത്തു.
പാകിസ്ഥാനെതിരെ എപ്പോഴും മികച്ച റെക്കാർഡുള്ള താരമാണ് ഹാർദിക് പാണ്ഡ്യ. 12 മത്സരങ്ങളിൽ നിന്നായി 315 റൺസാണ് താരം അടിച്ചുകൂട്ടിയത്. ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലും പാക് നിരയ്ക്ക് ഹാർദിക് വലിയ ഭീഷണിയാണ്. പാകിസ്ഥാനെതിരെ ആകെ 25 വിക്കറ്റുകളാണ് താരം നേടിയത്. എട്ട് റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |