
കൊച്ചി: അഞ്ചുവർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59കാരി ഉഷാ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ ‘ആർട്ടറി ഫോർസെപ്‌സ് ’എന്ന ഉപകരണം ഇന്ന് എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും. പുന്നപ്ര സ്വദേശിയായ ഉഷയെ ഇന്നലെ പുലർച്ചെയാണ് അമൃതയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ സി.ടി സ്‌കാനും മറ്റ് പരിശോധനകളും നടത്തി ഉപകരണത്തിന്റെ സ്ഥാനമുൾപ്പെടെ മെഡിക്കൽബോർഡ് വിലയിരുത്തിയിരുന്നു. ഗ്യാസ്‌ട്രോ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മകനും മരുമകളും ഇവർക്കൊപ്പമുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു.
ഗർഭപാത്രത്തിലെ മുഴ നീക്കംചെയ്യാൻ 2021 മേയ് 12ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഉഷയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. വീട്ടിലെത്തിയശേഷം കടുത്തവേദനയും തുടർച്ചയായി രക്തസ്രാവവും ഉണ്ടായി. പല ഡോക്ടർമാരും ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. വർഷങ്ങളോളം കുത്തിവയ്‌പ്പെടുത്തും മരുന്ന് കഴിച്ചും കഴിയുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിരുന്നു.
കഴിഞ്ഞദിവസം സ്വകാര്യആശുപത്രിയിലെ യൂറോളജിസ്റ്റിനെ സമീപിച്ചപ്പോൾ എക്‌സ്‌റേ ഉപ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നാണ് വയറിനുള്ളിൽ ഉപകരണം കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്.
രോഗം തിരിച്ചറിയാത്ത
നമ്പർ വൺ സംവിധാനം
# ഏറ്റവും ഗുരുതരമായ വീഴ്ച ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക ഉദരത്തിൽ കുടുങ്ങിയതാണെങ്കിലും അതിനുശേഷം അഞ്ചു വർഷം നൽകിയ ചികിത്സകൾ എത്ര പരിതാപകരമാണ് ചികിത്സാ നിർണയം എന്നതും തുറന്നു കാട്ടുന്നു. മൂത്രത്തിൽ കല്ലെന്നാണ് ഏറ്റവും ഒടുവിൽ മെഡിക്കൽ കോളേജിൽ കണ്ടെത്തിയത്. കത്രിക കുടുങ്ങിയതിനേക്കാൾ അപകടകരമാണ് തെറ്റായ ചികിത്സ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |