
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നിർണായകമായത് കരസേനയുടെ സ്വന്തം നായ ടൈസന്റെ ഇടപെടൽ. കാലിൽ വെടിയേറ്റിട്ടും തളർന്നുവീഴാതെ അവൻ ഭീകരരുടെ ഒളിസങ്കേതങ്ങളിലേക്ക് നുഴഞ്ഞുകയറിയതിനാൽ ജയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ വധിക്കാൻ സൈനികർക്ക് സാധിച്ചു. ഇന്ത്യൻ സേനയുടെ 2 പാരാ (സ്‌പെഷ്യൽ ഫോഴ്‌സസ്) വിഭാഗത്തിലെ അംഗമാണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടൈസൺ.
ഛത്രുവിലെ ദുർഘടമായ ഭൂപ്രദേശത്ത് ഭീകരർ നിർമ്മിച്ച ഒളിത്താവളത്തിലേക്ക് ടൈസൺ ഇഴഞ്ഞുകയറി. ഇതിനിടയിൽ കാലിൽ വെടിയേറ്റിട്ടും പിന്മാറാൻ തയ്യാറായില്ല. ടൈസന്റെ ഇടപെടൽ ഒളിത്താവളം കൃത്യമായി കണ്ടെത്താനും തകർക്കാനും സൈനികരെ സഹായിച്ചു. സംസ്ഥാന പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), പ്രത്യേക സേന എന്നിവർ ഭീകരരെ വധിച്ച സുരക്ഷാ സംഘത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട്. 20 തവണ സുരക്ഷാ സേനയുടെ കൈയിൽനിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സൈഫുള്ള ഉൾപ്പടെയുള്ള മൂന്നു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് രണ്ട് എകെ-47 റൈഫിളുകളും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെത്തി.
ഭികരസംഘം മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മുൻപ് പലപ്പോഴും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഭീകരർ ഉൾവനത്തിലേക്ക് കടന്നുകളയുമായിരുന്നു. ടൈസന്റെ സമയോചിതമായ ഇടപെടലാണ് ഭീകരരെ കണ്ടെത്താൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ടൈസനെ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്‌തെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച ആർമി നായ്ക്കൾ വഹിച്ച നിർണായക പങ്കിനെ ടൈസന്റെ ധീരത വീണ്ടും അടിവരയിടുന്നു. 2024 ഒക്ടോബറിൽ സമാനമായ ഒരു ഓപ്പറേഷനിൽ കരസേനയുടെ ഫാന്റം എന്ന നായ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഭീകരരുടെ ഒളിത്താവളത്തിലെത്താൻ സൈനികരെ സഹായിച്ചത് ഫാന്റമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |