
സിഡ്നി: മുൻ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലും പോഡ്കാസ്റ്റ് അവതാരകൻ ആൻഡ്രൂ മെൻസെലും തമ്മിൽ അഭിമുഖത്തിനിടെ തർക്കം. ക്രിക്കറ്റ് അൺഫിൽറ്റേർഡ് എന്ന അഭിമുഖ ചിത്രീകരണത്തിനിടെയാണ് സംഭവം. ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് വാർണറുമായി ബന്ധപ്പെട്ട പഴയൊരു വിവാദം പോഡ്കാസ്റ്റിനിടെ പരാമർശിച്ചതാണ് മക്ഗില്ലിനെ ചൊടിപ്പിച്ചത്. പണ്ടത്തെ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നത് താരങ്ങളെയും അവരുടെ കുടുംബങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് മക്ഗിൽ പറഞ്ഞു.
2018ൽ ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നതിനിടെ വാർണറുടെ ഭാര്യയ്ക്കുണ്ടായ മോശം പെരുമാറ്റങ്ങളെക്കുറിച്ച് അവതാരകൻ സംസാരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കളിക്ക് പുറത്തെ വലിയൊരു പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. റൺസിനും വിക്കറ്റിനും വേണ്ടിയുള്ള പോരാട്ടത്തിനപ്പുറം താരങ്ങളുടെ വ്യക്തിജീവിതത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് അന്ന് മൈതാനത്തെ ചൂടുപിടിപ്പിച്ചത്.

2007-ൽ റഗ്ബി താരം സോണി ബിൽ വില്യംസും കാൻഡിസും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നത് അന്ന് വലിയ ചർച്ചയായിരുന്നു. ഈ പഴയ കാര്യം കുത്തിപ്പൊക്കി വാർണറെ പ്രകോപിപ്പിക്കാനായിരുന്നു ആരാധകരുടെ ശ്രമം. ഇതിനായി സോണി ബിൽ വില്യംസിന്റെ മുഖംമൂടികൾ ധരിച്ചാണ് ഗാലറിയിൽ നൂറുകണക്കിന് ആളുകൾ എത്തിയത്. കാൻഡിസിനെതിരായ കാണികളുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്ന് മെൻസെൽ അഭിപ്രായപ്പെട്ടപ്പോൾ, ആ വിഷയം വീണ്ടും ചർച്ചയ്ക്കിട്ട അവതാരകനെ മക്ഗിൽ കടന്നാക്രമിക്കുകയായിരുന്നു.
വാർണർ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്ന മക്ഗിൽ, മെൻസെലിനെ 'വിഡ്ഢി' എന്നും 'മരത്തലയൻ' എന്നും വിളിച്ചു. തർക്കം രൂക്ഷമായതോടെ മൈക്കിന് അപ്പുറത്തേക്ക് ചാടി തല്ലുമെന്നും ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റണമെന്നും മക്ഗിൽ ഭീഷണിപ്പെടുത്തി. വാക്കേറ്റം രൂക്ഷമായതോടെ അവതാരകൻ ഷൂട്ടിംഗ് നിർത്തി പുറത്തേക്ക് പോയി. ഷൂട്ടിംഗ് നിർത്തി പുറത്തുപോയിട്ടും മക്ഗിൽ കടുത്ത ഭാഷ പ്രയോഗിച്ചതായി അവതാരകനായ ആൻഡ്രൂ മെൻസെൽ വെളിപ്പെടുത്തി.

അവതാരകനു നേരെ തല്ലാൻ വരുന്നത് പോലെയുള്ള ആംഗ്യങ്ങൾ മക്ഗിൽ കാണിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയാൽ ഷോയിൽ നിന്ന് പിന്മാറുമെന്ന് മക്ഗിൽ പറഞ്ഞെങ്കിലും, മെൻസൽ ആ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ എപ്പിസോഡ് പുറത്തുവിട്ടു. ഷൂട്ടിംഗ് കഴിഞ്ഞിട്ടും മക്ഗിൽ കട്ട കലിപ്പിലായിരുന്നുവെന്ന് അവതാരകൻ പറഞ്ഞു.
44 ടെസ്റ്റുകളിൽ നിന്ന് 208 വിക്കറ്റ് നേടി കളിക്കളത്തിൽ മികച്ച റെക്കാഡുള്ള താരമാണെങ്കിലും മക്ഗില്ലിന്റെ വ്യക്തിജീവിതം അടുത്ത കാലത്തായി വലിയ വിവാദങ്ങളിലായിരുന്നു. 2021-ലെ കൊക്കെയ്ൻ ഇടപാടിൽ സഹായിച്ചതിന് 2025 മേയിൽ സിഡ്‌നി കോടതി താരത്തെ ശിക്ഷിച്ചിരുന്നു. 22 മാസത്തെ കമ്യൂണിറ്റി കറക്ഷൻ ഓർഡറും 495 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവുമാണ് കോടതി വിധിച്ചത്. ലഹരിമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തര പരിശോധനകൾക്ക് വിധേയനാകണമെന്ന നിബന്ധനയിലാണ് താരം നിലവിൽ പുറത്തുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |