
ന്യൂഡൽഹി: 2026ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി രാജസ്ഥാൻ സ്വദേശി അനൂജ് അഗ്നിഹോത്രി. മെഡിസിൻ മേഖലയിൽ നിന്നും പൊതുഭരണത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഏറെ ശ്രദ്ധേയമാണ്.
രജസ്ഥാനിലെ റാവത്‌ഭട്ട എന്ന ചെറിയ പട്ടണത്തിലാണ് അഗ്നിഹോത്രി ജനിച്ചുവളർന്നത്. അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത് രാജസ്ഥാനിൽ തന്നെയാണ്. തുടർന്ന് 2023ൽ ജോധ്‌പൂരിലെ എയിംസിൽ നിന്നും എംബിബിഎസ് നേടി. എന്നാൽ, മെഡിക്കൽ മേഖലയിൽ തുടരുന്നതിന് പകരം സിവിൽ സർവീസ് മേഖലയിൽ പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. തുടർന്നാണ് അദ്ദേഹം സിവിൽ സർവ്വീസ് പരിശീലനം ആരംഭിച്ചത്.
പരീക്ഷയുടെ ഭാഗമായ അഭിമുഖങ്ങളെ അദ്ദേഹം നേരിട്ട രീതിയാണ് കൂടുതൽ പ്രശംസിക്കപ്പെടുന്നത്. ഭരണകൂടം, പൊതുപ്രവർത്തനം, ആണവോർജ്ജം, പരിസ്ഥിതി സംരക്ഷണം, സാമൂഹികപ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനൂജിന് സാധിച്ചു. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ വന്നപ്പോൾ സത്യസന്ധമായി തന്റെ അറിവില്ലായ്‌മ സമ്മതിക്കുകയും കാര്യങ്ങൾ കൂടുതൽ പഠിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.
വ്യക്തതയുള്ള ചിന്തയും വിനയവുമാണ് സിവിൽ സർവീസ് അഭിമുഖങ്ങളിൽ ഏറ്റവും പ്രധാനമായി വിലയിരുത്തപ്പെടുന്നത്. ജനങ്ങളോട് നേരിട്ട് ഇടപെടാൻ കഴിയുന്ന ഫീൽഡ് അഡ്‌മിനിസ്‌ട്രേഷനിലാണ് തനിക്ക് താൽപര്യമെന്ന് അഗ്നിഹോത്രി വ്യക്തമാക്കി. പരിസ്ഥിതി വിഷയത്തിൽ ആരവല്ലി മലനിരകളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മലനിരകൾ ഉത്തരേന്ത്യയെ വരൾച്ചയിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനാൽ അവയുടെ സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുടെ ഭാഗമായി വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകരം ബോധവത്‌ക്കരണവും സ്വമേധയാ ഉള്ള പരിശോധനയും പ്രോത്സാഹിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യക്തിഗത സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ചെറിയ പട്ടണത്തിൽ നിന്ന് ദേശീയതലത്തിലെ നേട്ടത്തിലേക്ക് എത്തിച്ചേരുന്ന അദ്ദേഹത്തിന്റെ യാത്ര ശ്രദ്ധേയമാണെന്ന് ഇന്റർവ്യു പാനലും വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |