
തിരുവനന്തപുരം: പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയതിന് മ്യൂസിയം പൊലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനിൽക്കില്ലെന്നും ശ്രീലേഖയുടെ ഹർജിയിൽ പറയുന്നു.
പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് സസ്നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. കോടതിക്ക് പോക്സോ കേസ് എടുക്കാൻ നിർദ്ദേശം നൽകാനാകില്ലെന്ന് ഹർജിയിൽ ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി, കേസിൽ വിധി വരുന്നത് വരെ തുടർനടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശ്രീലേഖ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തും എന്നാണ് വിവരം. നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |