
ചണ്ഡീഗഡ്: 2002-ൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ദേരാ സച്ചാ സൗദ തലവനും വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹീം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് രാവിലെ വിധി പ്രസ്താവിച്ചത്.
2019-ൽ സിബിഐ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് റാം റഹീം നൽകിയ അപ്പീലിലാണ് വിധി. ഗുർമീതിനെ വെറുതെ വിട്ടെങ്കിലും കേസിലെ മറ്റ് രണ്ട് പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചിട്ടുണ്ട്. 2002 ഒക്ടോബർ 24നാണ് കേസിനാസ്‌പദമായ സംഭവം. സിർസയിലെ വസതിക്ക് മുന്നിലാണ് രാം ചന്ദർ ഛത്രപതിയെന്ന മാദ്ധ്യമ പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദെരാ സച്ചാ സൗദയിൽ വനിതാ അനുയായികൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തന്റെ പത്രത്തിൽ വാർത്ത നൽകിയതിനെത്തുടർന്നാണ് ഛത്രപതി ആക്രമിക്കപ്പെട്ടത്. 2019 ജനുവരി 17-ന് പഞ്ച്കുളയിലെ സിബിഐ കോടതി റാം റഹീമിനും മറ്റ് മൂന്ന് പേർക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
കേസിൽ വെറുതെ വിട്ടെങ്കിലും ഗുർമീതിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. ഹരിയാനയിലെ റോഹ്തക്കിലുള്ള സുനരിയ ജയിലിലാണ് ഗുർമീത് കഴിയുന്നത്.
നേരത്തെ 2024 മേയിൽ ഡെറാ മാനേജരായിരുന്ന രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലും ഹൈക്കോടതി ഗുർമീതിനെ വെറുതെ വിട്ടിരുന്നു. കൂടാതെ, 2015ലെ പഞ്ചാബ് വിശുദ്ധ ഗ്രന്ഥ നിന്ദ കേസുകളിലും ഇയാൾ പ്രതിപ്പട്ടികയിലുണ്ട്. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |