
ചെന്നൈ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആഭ്യന്തര-വ്യാപാര കാര്യങ്ങളിൽ അഭിപ്രായം പറയുന്ന യുഎസ് നടപടിയെ വിമർശിച്ച് നടനും എംപിയുമായ കമലഹാസൻ. ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതിന് അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന് തുറന്ന കത്തുമായി കമലഹാസൻ രംഗത്തെത്തിയത്. ഇന്ത്യ പരമാധികാര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളുടെ കൽപ്പനകൾക്ക് വഴങ്ങുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഭിമാനിയായ ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് താൻ ഇത് കുറിക്കുന്നതെന്നും കമലഹാസൻ കത്തിൽ പറഞ്ഞു.
'ബഹുമാനപ്പെട്ട അമേരിക്കൻ പ്രസിഡന്റ് അറിയാൻ, ഇന്ത്യക്കാരായ ഞങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലെ പൗരന്മാരാണ്. വിദൂര വിദേശ തീരങ്ങളിൽ നിന്നുള്ള കൽപ്പനകൾക്ക് വഴങ്ങുന്ന കാലം പണ്ടേ കഴിഞ്ഞുപോയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ രാജ്യത്തിന്റെ കാര്യങ്ങൾ മാത്രം നോക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം മാത്രമാണ് ലോകസമാധാനത്തിന് ആധാരമായ ഏക ഘടകം. നിങ്ങളുടെ രാജ്യത്തിലെ ജനങ്ങൾക്ക് സമാധാനവും ഐശ്വര്യവും നേരുന്നു. കമലഹാസൻ, അഭിമാനിയായ ഇന്ത്യൻ പൗരൻ. സ്ഥാപകൻ, മക്കൾ നീതി മയ്യം.' കമലഹാസൻ കുറിച്ചു.
To
— Kamal Haasan (@ikamalhaasan) March 7, 2026
The President of the United States of America @POTUS
Dear Mr. President,
We, the people of India, belong to a free and sovereign nation. We no longer take orders from distant foreign shores.
Please mind your own business to the best of your abilities.
Mutual respect…
റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരാൻ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് അമേരിക്ക 30ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് നേരത്തെ അവകാശപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യ, അമേരിക്കയുടെ പങ്കാളിയാണെന്നും ഭാവിയിൽ തങ്ങളുടെ പക്കലിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 28ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതാണ് എണ്ണവിലയുടെ വർദ്ധനവിന് കാരണമായത്. ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ ആഗോള വിപണിയിലെ വിലക്കയറ്റം തടയാനാണ് അമേരിക്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നും ഇത് അന്താരാഷ്ട്ര വിപണിയെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ നേരത്തെ പ്രതികരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |