
മുംബയ്: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ ഇരട്ട പദവി പരാതി തള്ളി ബിസിസിഐ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായി തുടരുമ്പോൾ ധോണി നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ബിസിസിഐ എത്തിക്‌സ് ഓഫീസർ ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ധോണിക്ക് അനുകൂലമായാണ് കേസിൽ അന്തിമ വിധി വന്നിരിക്കുന്നത്.
ആർക്ക സ്‌പോർട്സ് ആൻഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴിയുള്ള ക്രിക്കറ്റ് അക്കാദമികളുടെ ഉടമസ്ഥാവകാശം ധോണിക്കാണെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ 2017ലാണ് ഈ കരാറിൽ ഏർപ്പെട്ടത്. 2018 സെപ്തംബറിലാണ് ബിസിസിഐയുടെ ഇരട്ട പദവി നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് . അതിനാൽ നിയമം ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ഐപിഎൽ താരമെന്ന നിലയിൽ ധോണിക്ക് ബിസിസിഐയിലോ മറ്റ് ഭരണസമിതികളിലോ തീരുമാനങ്ങൾ എടുക്കാനുള്ള പദവിയില്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് അക്കാദമി നടത്തുന്നതുമായി ബന്ധപ്പെട്ട് ധോണി ആർക്കെങ്കിലും പ്രത്യേക സഹായം നൽകിയെന്നോ പക്ഷപാതം കാണിച്ചെന്നോ തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. കളിക്കാരനായി തുടരുമ്പോൾ തന്നെ അക്കാദമി ഉടമയാകുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി 2024 ഫെബ്രുവരിയിലാണ് പരാതി നൽകിയത്. എന്നാൽ, പരാതിക്കാരന് ധോണിയുമായി പണമിടപാട് സംബന്ധിച്ച തർക്കമുണ്ടെന്നും, ആ വൈരാഗ്യം തീർക്കാനാണ് ഇങ്ങനെയൊരു പരാതി നൽകിയതെന്നും എത്തിക്സ് ഓഫീസർ നിരീക്ഷിച്ചു.
'പരാതിക്കാരൻ മൂന്നാം കക്ഷിക്ക് വേണ്ടി വാദിക്കുകയാണ്. വ്യക്തി താല്പര്യങ്ങളാണ് പരാതിക്ക് പിന്നിൽ. നിലവിലെ സാഹചര്യത്തിൽ ധോണി ഐപിഎല്ലിൽ കളിക്കുന്നത് വഴി യാതൊരു വിധ ഇരട്ട പദവി നിലനിൽക്കുന്നില്ല.' ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. 2020-ലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ പരാതി കാലഹരണപ്പെട്ടതാണെന്നും ഉത്തരവിൽ പറയുന്നു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടതിനെത്തുടർന്ന് പരാതി പൂർണമായും തള്ളുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |