
ആറ്റിങ്ങൽ: കേരളത്തിലുടനീളം വിവാഹം കഴിക്കുകയും,മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം വീരാണിക്കാവ് സ്വദേശി കല്യാണരാമൻ എന്ന് വിളിപ്പേരുള്ള ബാബു ബാഹുലേയനാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി,മോഷണമടക്കം 50 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നുവെന്നുപറഞ്ഞ് വീട് വാടകയ്ക്ക് എടുത്തായിരുന്നു മോഷണവും,വിവാഹവും.
വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് വശീകരിച്ച് കല്യാണം കഴിക്കുന്നത്.
ഇവരുമൊത്ത് താമസിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നത്. പിന്നീട് അവിടെനിന്ന് മുങ്ങി അടുത്ത മേച്ചിൽപ്പുറം തേടും.കഴിഞ്ഞ ദിവസം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ ഇയാളുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണിയാൾ പിടിയിലായത്.തിരുവനന്തപുരത്ത് ഒരു വൃദ്ധയുടെ ഏഴ് പവന്റെ മാല മോഷ്ടിച്ച കേസിൽ പിടികിട്ടാപ്പുള്ളിയാണ്. ഈ കേസിൽ ഉൾപ്പെട്ട ഇയാളുടെ ബന്ധുക്കളായ നാലുപേർ നേരത്തെ പിടിയിലായിരുന്നു.ആറ്റിങ്ങൽ പൊലീസ് പ്രതിയെ ഫോർട്ട് സ്റ്റേഷന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |