
ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അടയാളപ്പെടുത്തിയ പേരാണ് ലെഫ്റ്റനന്റ് കിരൺ ഷെഖാവത്തിന്റേത്. കർത്തവ്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ ഓഫീസർ.
2015 മാർച്ച് 24ന് രാത്രി ഐഎൻഎസ് ഹൻസ വിമാനത്തിൽ നിന്നുള്ള പതിവ് യാത്ര ദുരന്തമായി മാറുകയായിരുന്നു. ഡോർണിയർ ഡോ-228 വിമാനം ആദ്യം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് അറബിക്കടലിന്റെ ആഴത്തിൽ തകർന്ന നിലയിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. 26കാരിയായ ഷെഖാവത്തും ആ വിമാനത്തിലെ ജീവനക്കാരുടെ ഭാഗമായിരുന്നു. ഷെഖാവത്ത് ഉൾപ്പെടെ മൂന്ന് ഓഫീസർമാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് ഓഫീസർമാർ അപകടത്തിൽ കൊല്ലപ്പെട്ടു. നാല് ദിവസങ്ങൾക്ക് ശേഷം മാർച്ച് 29ന് ലെഫ്റ്റനന്റ് കിരൺ ഷെഖാവത്തിനെ പൂർണ സൈനിക ബഹുമതികളോടെ ഹരിയാനയിലെ ഖുർത്തലയിൽ സംസ്കരിച്ചു.
1988 മേയ് ഒന്നിന് മുംബയിലാണ് ഷെഖാവത്ത് ജനിച്ചത്. ഇന്ത്യൻ നാവികസേന ഷെഖാവത്തിന് അപരിചിതമായ ലോകമായിരുന്നില്ല. അവരുടെ പിതാവ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. വിശാഖപട്ടണത്താണ് ഷെഖാവത്ത് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യുദ്ധക്കപ്പലുകൾ, യൂണിഫോമുകൾ, സേവനകഥകൾ എന്നിവയാൽ ചുറ്റപ്പെട്ട നാവിക ആവാസവ്യവസ്ഥയിൽ വളർന്ന ഷെഖാവത്തിന്റെ ഉള്ളിലും ഒരു നാവികസേനയെന്ന മോഹം ഉടലെടുത്തിരുന്നു.
2008ൽ ആന്ധ്ര സർവകലാശാലയിൽ നിന്ന് സയൻസ് ബിരുദം നേടിയ ഷെഖാവത്ത് ബാങ്കിംഗ് മേഖലയിലാണ് ആദ്യം ജോലി ചെയ്തത്. 2010-ൽ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഠിനമായ പരിശീലനത്തിനുശേഷം 2012 ഫെബ്രുവരിയിൽ ഷെഖാവത്തിന് ഒബ്സർവേഴ്‌സ് വിംഗ്സ് ലഭിച്ചു. തുടർന്ന് ഔദ്യോഗികമായി നാവിക നിരീക്ഷകയായി മാറുകയും ചെയ്തു.
ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 311ൽ നിന്നാണ് ഷെഖാവത്തിന്റെ കരിയർ ആരംഭിച്ചത്. അവിടെ മിഷൻ കൺട്രോളറായി സേവനമനുഷ്ഠിച്ചു. പിന്നീട് ഗോവയിലെ ഐഎൻഎസ് ഹൻസ ആസ്ഥാനമായുള്ള ഐഎൻഎഎസ് 310 കോബ്രാസിൽ നിയമിതയായി. ഇലക്ട്രോണിക് യുദ്ധത്തിനും വിപുലമായ സമുദ്ര നിരീക്ഷണത്തിനും പേരുകേട്ട ഒരു സ്ക്വാഡ്രണായിരുന്നു അത്. സഹപ്രവർത്തകർക്കിടയിൽ, "ഉരുക്കുവനിത" എന്നാണ് ഷെഖാവത്ത് അറിയപ്പെട്ടിരുന്നത്.
2015 ജനുവരിയിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അവർ ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ മറ്റൊരു സുപ്രധാന അദ്ധ്യായത്തിന്റെ ഭാഗമാവുകയും ചെയ്തു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ മുഴുവൻ വനിതാ സംഘത്തോടൊപ്പം ഷെഖാവത്ത് മാർച്ച് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |