
ന്യൂഡൽഹി: മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണിത്.
2025 ഡിസംബർ മുതൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. നിഷ്പക്ഷനയ നിലപാട് നിലനിർത്തിക്കൊണ്ട് നിലവിലെ സ്ഥിതി തുടരാൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു. മാക്രോ ഇക്കണോമിക്, സാമ്പത്തിക സാഹചര്യങ്ങൾ, ഭാവി പ്രവചനങ്ങൾ എന്നിവയുടെ വിശദമായ വിലയിരുത്തലിനുശേഷം പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ഗവർണർ അറിയിച്ചു. ഇതോടൊപ്പം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) നിരക്ക് അഞ്ച് ശതമാനമായി തുടരുന്നു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനമായി തുടരുന്നു.
പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും കേന്ദ്ര ബാങ്കിന്റെ നാല് ശതമാനം ലക്ഷ്യത്തിലും താഴെയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഭക്ഷ്യവില വർദ്ധനവ് സമീപ ഭാവിയിൽ തൃപ്തികരമായിരിക്കും. എന്നാൽ അടുത്തിടെയുണ്ടായ ഊർജ്ജ വിലയിലെ വർദ്ധന പണപ്പെരുപ്പത്തിന് കാരണമായേക്കാം. ഉയർന്ന ആവൃത്തിയിലുള്ള സൂചകങ്ങൾ സുസ്ഥിരമായ സാമ്പത്തിക ചലനാത്മകതയെയും പ്രവർത്തനത്തെയും സൂചിപ്പിക്കുന്നു. 2026–27 ലെ ജിഡിപി വളർച്ച 6.9 ശതമാനമായിരിക്കുമെന്ന് ആർബിഐ പ്രവചിക്കുന്നു, മുൻ സാമ്പത്തിക വർഷത്തിൽ ഇത് 7.6 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പം 4.6 ശനമാനമായിരിക്കുമെന്നും ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |