
ബിരുദമില്ലാതെ 19കാരി പ്രീമിയം കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ലോകത്തിലെ മുൻനിര നിർമ്മാതാവായ ബിഎംഡബ്ള്യൂവിൽ ജോലി നേടിയതിന്റെ ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. കണ്ടന്റ് ക്രിയേറ്ററായ ഗൗരി എം ആണ് ബിഎംഡബ്ള്യൂവിൽ മാർക്കറ്റിംഗ് സെക്ഷനിൽ സ്ഥിരജോലി സ്വന്തമാക്കിയത്. വ്യക്തിഗത ബ്രാൻഡിംഗും സമൂഹമാദ്ധ്യമങ്ങളിലെ സാന്നിദ്ധ്യവുമാണ് ഗൗരിയെ ഇതിന് സഹായിച്ചത്.
അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമാണ് പോസ്റ്റിന് ബിഎംഡബ്ള്യൂ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡിഗ്രി പോലുമില്ലാതെ ഗൗരി ജോലി നേടിയെടുക്കുകയായിരുന്നു. സമൂഹമാദ്ധ്യമത്തിലെ സ്വാധീനമാണ് ഗൗരിയെ സഹായിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ലിങ്ക്‌ഡ്‌ഇനിൽ 65,000 ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 35,000 ഫോളോവേഴ്‌സുമാണ് ഗൗരിക്കുള്ളത്.
ബിഎംഡബ്ള്യൂവിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചത് സംബന്ധിച്ച് ലിങ്ക്‌ഡ്‌ഇനിൽ ഗൗരി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കാർ ഗ്രൂപ്പുകളിൽ ഒന്നിൽ നിന്ന് എനിക്ക് ഒരു ജോലി ഓഫർ ലഭിച്ചു. സഹകരിക്കാൻ വേണ്ടിയല്ല, ഗൗരവമേറിയ ഒരു മാർക്കറ്റിംഗ് റോളിലേക്ക്. എന്റെ കഴിവുകൾക്കനുസൃതമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന 19 വയസുള്ള കുട്ടിയാണ് ഞാൻ. എങ്ങനെയോ അവർ എന്നെ കണ്ടെത്തി. പിന്നെ ഒരു സ്പോർട്സ് ബ്രാൻഡ് സ്ഥാപകൻ എത്തി. പിന്നെ ഞാൻ അപേക്ഷിക്കാത്ത മൂന്ന് ജോലി ഓഫറുകൾ ഒരേ ആഴ്ചയിൽ തന്നെ വന്നു. അപേക്ഷിച്ചില്ല. ഞാൻ ആരെയും സമീപിച്ചില്ല. ഒരു ഇമെയിൽ പോലും അയച്ചില്ല'- എന്നാണ് കുറിപ്പിൽ പറയുന്നത്.
അതേസമയം, പോസ്റ്റിൽ പലരും സംശയങ്ങളും ഉയർത്തുന്നു. ചിലർ ബിഎംഡബ്ള്യൂവിലെ നിയമന പ്രക്രിയയെ ചോദ്യം ചെയ്തു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ദുർബലപ്പെടുത്തുന്നതിനെതിരെ ചിലർ മുന്നറിയിപ്പ് നൽകി. പല തൊഴിലുകളിലും ബിരുദം ഇപ്പോഴും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |