തൃശൂർ : ബി.ജെ.പിയിലെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പി.എ ചമഞ്ഞ് കേരള പൊലീസിനെ പറ്റിച്ച വിരുതനാര്. തൃശൂരിലെ പൊലീസിനെയാണ് ഈ വിരുതൻ മൂന്ന് ദിവസം പറ്റിച്ച് വി.ഐ.പിയായി ഹോട്ടലിൽ ഫ്രീയായി കഴിഞ്ഞത്. സംഭവം ഇങ്ങനെ തൃശൂരിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിൽ അയൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ എത്തുന്നു. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ മുൻ പി.എയായ ആളിന്റെ പേഴ്സ് യാത്രയ്ക്കിടെ നഷ്ടമായെന്നും നഗരത്തിൽ താമസ സൗകര്യം ഒരുക്കണമെന്നുമായിരുന്നു അറിയിപ്പ്. ഇതേ തുടർന്ന് പൊലീസിന് മുന്നിലെത്തിയ യുവാവിനെ വി.ഐ.പി പരിവേഷത്തോടെ ബസ്റ്റാന്റിനടുത്തുള്ള ഹോട്ടലിൽ പൊലീസ് എത്തിച്ചു.
ഇവിടെ എത്തി മുറിയെടുത്തപ്പോൾ പൊലീസിനോട് വിരുതൻ ഒരു കഥ കൂടി മെനഞ്ഞു. എം.പിയായ സുരേഷ് ഗോപി തൃശൂരിൽ ദത്തെടുത്ത പഞ്ചായത്തിനെ കുറിച്ചുള്ള ചർച്ചയ്ക്കായിട്ടാണ് വന്നതെന്നും ഉടൻ തന്നെ അദ്ദേഹത്തിന്റെ പി.എയായി ചാർജ്ജെടുക്കുമെന്നുമായിരുന്നു കള്ളകഥ. ഇതു കേട്ട് വിശ്വസിച്ച പൊലീസ് യുവാവിനെ ഹോട്ടലിലാക്കി പോവുകയായിരുന്നു. എന്നാൽ രണ്ട് മൂന്ന് ദിവസം ഇവിടെ താമസിച്ച്, മുറി പുറത്തുനിന്നും പൂട്ടിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് പൊലീസിനെ ഹോട്ടലധികൃതർ ബന്ധപ്പെട്ടത്, മുറി പൂട്ടിപ്പോയ യുവാവിനെ കാണാനില്ലെന്നായിരുന്നു അറിയിപ്പ്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് മനസിലായത്. അടുത്തിടെ കാശ്മീരിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായി ചമഞ്ഞും തൃശൂരിൽ യുവാവ് വർഷങ്ങളോളം പൊലീസിനെ പറ്റിച്ചിരുന്ന സംഭവത്തെ കുറിച്ച് വാർത്തയുണ്ടായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലക്കാരനായ യുവമോർച്ച നേതാവാണ് തങ്ങളെ പറ്റിച്ചതെന്ന് മനസിലാക്കിയിട്ടുണ്ട്. ഇയാളുടെ ഫോൺ ഓഫായ നിലയിലാണിപ്പോൾ. ഏതായാലും വി.ഐ.പിയായ വിരുതനെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിപ്പോൾ.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |