കൊച്ചി: തന്റെ ആത്മകഥയിൽ പരാമർശിക്കാത്ത പേരുകൾ വേണ്ടിവന്നാൽ വെളിപ്പെടുത്തുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. എന്നാൽ, ഇപ്പോൾ അതുണ്ടാകില്ല. സഭയിൽ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാൽ ഇക്കാര്യം ആലോചിക്കും. കേരളകൗമുദി ഫ്ലാഷിനോട് സംസാരിക്കവെയാണ് സിസ്റ്റർ ലൂസി ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയായശേഷം നാല് തവണ തന്നെ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ലൂസി കളപ്പുര 'കർത്താവിന്റെ നാമത്തിൽ' തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. എന്നാൽ, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയിൽ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കിൽ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു.
ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ സൈബറിലടത്തിലെല്ലാം പതിവ് പോലെ ആക്രമം തുടങ്ങിയിട്ടുണ്ട്. ഇതിനൊന്നും മറുപടി പറയാനില്ല. കേസ് നൽകിയിട്ടും നടപടിയുണ്ടായില്ല. നിയമം ഇപ്പോഴും അവർക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്. ആത്മകഥയിൽ പറയുന്ന കാര്യങ്ങളിലെല്ലാം ഉറച്ച് നിൽക്കുന്നു. സഭയ്ക്ക് തിരുത്താനുള്ള അവസരമാണിതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നു. കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ ലൈംഗിക ബന്ധത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റർ ലൂസി വെളിപ്പെടുത്തുന്നു.
വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. ദുർബലരായ കന്യാസ്ത്രീകൾക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിന് പകരം കീഴ്വഴക്കങ്ങൾ മാറ്റുകയാണ് വേണ്ടതെന്നും ലൂസി ആത്മകഥയിൽ പറയുന്നു.