ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് മുമ്പ് എഴുതിയത് തന്നെയെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകി.
അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണിൽ സ്ക്രീൻസേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്ക്രീൻഷോട്ടും, ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവംബർ ഒൻപതിന് മുമ്പ് എഴുതിയെന്നാണ് ഫോറൻസിക് റിപ്പോർട്ട്. സുദർശൻ പത്മനാഭന്റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് രാത്രി 12.27ന് എഴുതിയതാകാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ഫോണിലെ മറ്റ് കുറിപ്പുകളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ സംഘം കൈപ്പറ്റി. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുദർശൻ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, കേസ് എന്തുകൊണ്ട് സി.ബി.സി.ഐഡിക്ക് തമിഴ്നാട് സർക്കാർ വിടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. കേസ് വിദഗ്ദ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയിൽ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതിലും കോടതി വിമർശനം ഉന്നയിച്ചു. സി.ബി.ഐ അന്വേഷണ ആവശ്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.