തിരുവനന്തപുരം: കേരളത്തിലെ ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ചുള്ള കേരള ബാങ്കിന്റെ രൂപീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെ നടന്ന സമ്മേളനത്തിൽ കേരള ബാങ്കുമായി അകന്നു നിൽക്കുന്ന പ്രതിപക്ഷത്തോട്, നിലപാട് മാറ്രാനും ചർച്ചയ്ക്ക് തയ്യാറാകാനും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിപക്ഷം സഹകരണമേഖലയുടെ വളർച്ചയ്ക്ക് നല്ല സംഭാവന നൽകിയിട്ടുണ്ട്. മാറ്രങ്ങളോട് നമ്മൾ മുഖം തിരിക്കരുത്. സഹകരണ മന്ത്രിയുമായി ചർച്ച ചെയ്യാൻ അവർ തയ്യാറാകണം. സഹകരണ മന്ത്രിയുമായുള്ള ചർച്ച തൃപ്തികരമല്ലെങ്കിൽ ചർച്ചയ്ക്ക് താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിക്കാതെ നിൽക്കുന്നതിനെ പരാമർശിച്ച് കേരള ബാങ്ക് കേരളത്തിന്റെ മുഴുവൻ ബാങ്കാണെന്നും ഏതെങ്കിലും ഒരു പ്രദേശമൊഴികെ പരിധിയുള്ള ബാങ്കല്ലെന്നും അദ്ദേഹം പറഞ്ഞു. 5000 കോടി രൂപയുടെ ഹ്രസ്വകാല വായ്പയാണ് കേരള ബാങ്ക് അനുവദിക്കുന്നത്. കേരള ബാങ്കിലൂടെയുള്ള കാർഷിക വായ്പകളുടെ പലിശ നിലവിലുള്ളതിനെക്കാൾ ഒരു ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു ഏകീകൃത ബാങ്ക് എന്ന ആശയം താൻ മുമ്പും അവതരിപ്പിച്ചതാണ് . അന്നാരും അതിനെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. ഇനി ഏതാനും നാളുകൾക്കുള്ളിൽ കേരള ബാങ്ക് കേരളത്തിലെ ഏറ്രവും വലിയ ബാങ്ക് ആയി മാറും. മുമ്പ് സഹകരണ മേഖലയിൽ അഴിമതി ഇല്ലായിരുന്നു. ഇന്നത് ചിലയിടങ്ങളിലെങ്കിലും കാണുന്നുണ്ട്. ഇത് നിഷ്കാസനം ചെയ്യണം. പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും മാത്രമാണ് കേരള ബാങ്കിൽ പ്രാതിനിധ്യമുള്ളതെങ്കിലും കൺസ്യൂമർ, മാർക്കറ്രിംഗ്, ഹൗസിംഗ്, വനിതാ സംഘങ്ങൾക്കെല്ലാം കേരള ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. എൻ.ആർ.ഐ നിക്ഷേപം ലഭിക്കാനായി ഇതിനകം റിസർവ് ബാങ്കിനെ സമീപിച്ചു കഴിഞ്ഞു. ഏകീകൃത കോർ ബാങ്കിംഗ് സൗകര്യവും ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരും.
ചെറു സഹകരണ ബാങ്കുകൾക്കു പകരം കരുത്തുറ്റ ബാങ്ക് ആണ് ആവശ്യം. എല്ലാ കാലത്തും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മാറിനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം സൂചന നൽകി. ചെറിയ മനസ്സുള്ളവരാണ് ഇപ്പോൾ മാറി നിൽക്കുന്നത്. സഹകാരികളും പുതിയ ബാങ്കിന് അനുകൂലമാണ്.
ഭീഷണിയും ഏഷണിയും പോലെ നാണിപ്പിക്കുന്ന നടപടികളിലൂടെ കേരള ബാങ്ക് രൂപീകരണം തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആദ്യം മുതൽ കേരള ബാങ്കിനെ തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ നിലപാട് കാരണമാണ് കേരള ബാങ്ക് രൂപീകരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, എം.എം. മണി , ടി.പി രാമകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ , എം.എൽ.എ മാരായ വി.ജോയ്, വി.കെ. പ്രശാന്ത്, മേയർ കെ.ശ്രീകുമാർ ,കോലിയക്കോട് കൃഷ്ണൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സംസാരിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. കേരള ബാങ്കിൽ ലയിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം മലപ്പുറം ജില്ലാ ബാങ്കിലെ 400 ജീവനക്കാരും ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നൽകി.