വെർജിനീയ: ജയിലിൽ അച്ഛനെക്കാണാനെത്തിയ എട്ടുവയസുകാരിയെ വിവസ്ത്രയാക്കി പരിശോധിച്ച് പൊലീസുകാരുടെ ക്രൂരത. വെർജീനിയയിലാണ് സംഭവം. വിവാദമായതോടെ അധികൃതർ മാപ്പ് പറഞ്ഞു. അച്ഛന്റെ പെൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി ജയിലിലെത്തിയത്.
പൊലീസ് നായ ഇവരെ മണപ്പിച്ചതിനെത്തുടർന്ന് പ്രത്യേക പരിശോധനയ്ക്കായി മാറ്റി നിർത്തി. രണ്ട് വനിത ഉദ്യോഗസ്ഥർ യുവതിയുടെ ദേഹപരിശോധന നടത്തി. കുട്ടിയുടെ ദേഹപരിശോധന നടത്തണമോയെന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി.
എന്നാൽ ക്യാപ്റ്റനുമായി സംസാരിച്ച് മടങ്ങി വന്ന അവർ പെൺകുട്ടിയെ വിവസ്ത്രയാക്കി പരിശോധിക്കുകയായിരുന്നു. സന്ദർശകർ ദേഹപരിശോധനയ്ക്ക് വിധേയരാകാൻ സമ്മതം മൂളിയില്ലെങ്കിൽ തടവറയിൽ കിടയ്ക്കുന്ന അവരുടെ പ്രിയപ്പെട്ടവരെ കാണാൻ അനുവദിക്കില്ല. വസ്ത്രങ്ങൾ അഴിച്ചുള്ള പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ അച്ഛനെ കാണാൻ കഴിയിലില്ലെന്നു പറഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങിയെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞു.
കുറച്ച് സമയത്തിന് ശേഷം പെൺകുട്ടി അവളുടെ അമ്മയ്ക്ക് 'അമ്മ, ഞാനിപ്പോൾ ഭ്രാന്തമായ ഒരവസ്ഥയിലാണുള്ളത്. ജയിൽ അധികൃതർ എന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി' എന്ന സന്ദേശമയച്ചു. നിന്റെ പാന്റ്സും അഴിച്ചെടുത്തോ എന്ന് അന്വേഷിച്ചപ്പോൾ 'അതേ അമ്മേ, എല്ലാ വസ്ത്രങ്ങളും' എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം വിവാദമായതോടെ വെർജീനിയ ഡിപ്പാർട്ട്മെന്റ് ഒഫ് കറക്ഷൻസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.