കൊച്ചി : സിനിമകളിൽ ഉപയോഗിക്കുന്ന കെട്ടുകണക്കിന് നോട്ടുകൾ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ് നോട്ടുകളാണ്. ഒറ്റ നോട്ടത്തിൽ ഒറിജിനലായി തോന്നുമെങ്കിലും ഈ നോട്ടുകൾ കുട്ടികൾക്ക് കളിക്കുന്നതിനായും മറ്റുമാണ് ഇറക്കുന്നത്. ഇത്തരം നോട്ടുകളിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് പകരമായി ചിൽഡ്രൻസ് ബാങ്ക് ഒഫ് ഇന്ത്യ എന്നാണ് എഴുതുന്നത്. കൂടാതെ നോട്ടിന്റെ സീരിയൽ നമ്പറായി പൂജ്യങ്ങളാണ് നൽകുന്നത്. 50ന്റെ മുതൽ രൂപ മുതൽ 2,000ന്റെ ഡ്യൂപ്പുണ്ട്. എന്നാൽ തിരക്കുള്ള കടകളിലും മറ്റും നോട്ടുകൾ കൈമാറുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാൻ എപ്പോഴും പറ്റാറില്ല. ഈ പഴുതിനെ ഉപയോഗപ്പെടുത്തുന്ന വിരുതൻമാരുമുണ്ട്. തിരക്കുള്ള കടകളിലും സ്ത്രീകളും പ്രായമായവരും നടത്തുന്ന സ്ഥാപനങ്ങളിലും ലോട്ടറി സ്റ്റാളുകളിലുമൊക്കെ ചില വിരുതന്മാർ ഡ്യൂപ്പിനെവച്ച് കണ്ണിൽ ചോരയില്ലാത്ത കബളിപ്പിക്കൽ നടത്തുന്നുണ്ട്.
രണ്ടുമാസം മുമ്പാണ് അന്ധ വനിതയെ എറണാകുളം ഓണംകുളത്ത് സമാന മാതൃകയിൽ കബളിപ്പിച്ചത്. നോട്ടിൽ തടവിയും നീളം അളന്നുമാണ് അന്ധർ മൂല്യം തിരിച്ചറിയുന്നത്. വ്യാജന്മാർ അളവുകളിൽ ഒറിജിനലിന് തുല്ല്യമാണ്. വ്യാജ നോട്ട് നൽകി ചെറിയ തുകയ്ക്ക് എന്തെങ്കിലും വാങ്ങിയ ശേഷം ബാക്കി വാങ്ങി മടങ്ങുകയാണ് രീതി.
ചിൽഡ്രൻസ് ബാങ്ക് ഒഫ് ഇന്ത്യ
വ്യാജ നോട്ടുകളിൽ റിസർവ് ബാങ്ക ഒഫ് ഇന്ത്യയ്ക്ക് പകരം 'ചിൽഡ്രൻസ് ബാങ്ക് ഒഫ് ഇന്ത്യ' എന്നാണെഴുത്ത്. സീരിയൽ നമ്പറിന് പകരം പൂജ്യങ്ങൾ മാത്രം.