കൊല്ലം: വീട്ടിലിരിപ്പിന്റെ ബോറടിയിലാണ് തുടങ്ങിയതെങ്കിലും സജയന്റെ ചുറ്റുമതിലിനിപ്പോൾ ശില്പഭംഗിയുടെ നിറവാണ്. ശീലമില്ലാത്ത പണിയാണ് ചെയ്തതെങ്കിലും മികവിന്റെ ശില്പങ്ങളാണ് പൂർത്തിയായതെന്ന് കാഴ്ചക്കാരും വിലയിരുത്തുന്നു.
ചവറ കെ.എം.എം.എല്ലിൽ എം.എസ് യൂണിറ്റിന്റെ ചാർജ്ജ്മാനായ ചവറ ചെറുശേരിഭാഗം സരസിൽ കെ.സജയനാണ് ലോക്ക് ഡൗണിൽ രൂപമെടുത്ത ശില്പി! കമ്പനിയിൽ ജോലിത്തിരക്കുള്ള സമയത്താണ് അപ്രതീക്ഷിതമായി ലോക് ഡൗൺ എത്തിയത്. ആദ്യ മൂന്ന് ദിവസം പ്രയാസം കൂടാതെ വീട്ടിൽ 'വെറുതെ ഇരുന്നു'. ടി.വി വാർത്തകളും മൊബൈൽ ഫോണുമായിരുന്നു ആശ്വാസം. ഇടയ്ക്ക് സാഹിത്യകാരിയായ ഭാര്യ രശ്മി സജയനെയും കൂട്ടി കൃഷിപ്പണി തുടങ്ങി. പയറും കടുകും മല്ലിയും ചീരവിത്തുമൊക്കെ പ്ലാസ്റ്റിക്ക് പാത്രത്തിലും ചട്ടികളിലുമൊക്കെയായി നട്ടു.പിന്നെയും സമയം തികഞ്ഞപ്പോൾ ശില്പ നിർമ്മാണത്തിന് മനസൊരുക്കി. ആറ് വർഷം മുൻപ് കൃഷ്ണന്റെ ശില്പം നിർമ്മിച്ചതിന്റെ ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്നു. ശില്പ നിർമ്മാണം തുടങ്ങിയതോടെ സമയം തികയുന്നില്ലെന്ന രീതിയായി.
കൃഷ്ണനും രാധയും പിന്നെ ഗുരുദേവനും
കൃഷ്ണനെയായിരുന്നു പണ്ട് നിർമ്മിച്ചത്. ഇക്കുറിയും അതുതന്നെ പരീക്ഷിച്ചു. കൃഷ്ണന്റെയും രാധയുടെയും ചിത്രം ചോക്കുകൊണ്ട് മതിലിൽ വരച്ചു. സിമന്റും മണലും ചേർത്ത് വരച്ചതിന് മുകളിൽ ഒട്ടിച്ചെടുത്തു. പിന്നീട് രൂപഭംഗിവരുത്തി. നിറം കൊടുക്കേണ്ട ഘട്ടമെത്തിയപ്പോഴാണ് പെയിന്റ് കട തുറക്കില്ലെന്നറിഞ്ഞത്. മറ്റൊരു ശില്പം കൂടി നിർമ്മാക്കാൻ തീരുമാനിച്ചു. മനസിൽ ഓടിവന്നത് ശ്രീനാരായണ ഗുരുദേവന്റെ മുഖമാണ്. ദിവസങ്ങൾക്കുള്ളിൽ ഗുരുദേവനും മതിലിൽ തെളിഞ്ഞു. ചട്ടമ്പി സ്വാമിയുടെ ശില്പംകൂടി നിർമ്മിക്കാനൊരുങ്ങിയപ്പോഴേക്കും കെ.എം.എം.എൽ കമ്പനിയിൽ നിന്നും ജോലിയ്ക്ക് ഹാജരാകാൻ വിളിയെത്തി. പതിയെ അതും പൂർത്തിയാക്കുകയാണ് സജയനിപ്പോൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തിയപ്പോൾ പെയിന്റ് വാങ്ങി ശില്പങ്ങൾ നിറംകൊടുക്കാൻ സായന്തനങ്ങൾ മാറ്റിവച്ചിരിക്കയാണ്. അവസാന വർഷ ബി.ടെക് വിദ്യാർത്ഥിനിയും നർത്തകിയുമായ മകൾ ഗോപിക.ആർ.സജയനും രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയും ഡ്രംസ് പ്ളെയറുമായ മകൻ ആർ.എസ്.ഗോവിന്ദും അച്ഛന്റെ ശില്പ നിർമ്മാണത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. സജയൻ ശില്പമൊരുക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കാവ്യവരികൾ തേടുകയാകും ഭാര്യ രശ്മി.