കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ് അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ അഞ്ചൽ സി.ഐ സി.എൽ. സുധീറിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പി എസ്. ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ സി.ഐ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. സി.ഐയിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനാണ് വീഴ്ചകൾ ആദ്യം ചൂണ്ടികാട്ടിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ സി.ഐയോട് ആവശ്യപ്പെട്ടു. രേഖാമൂലം നൽകിയ മറുപടി തൃപ്തികരമല്ലാത്തതോടെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. വകുപ്പ് തല നടപടിയെടുത്തില്ലെങ്കിൽ ഉത്ര വധക്കേസിന്റെ വിചാരണയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
മേയ് ഏഴിന് ഉത്ര കൊല്ലപ്പെട്ട സമയത്ത് തന്നെ സഹോദരൻ വിഷു സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയും സി.ഐ വേണ്ട വിധത്തിൽ പരിഗണിച്ചില്ല. പിന്നീട് റൂറൽ എസ്.പിക്ക് നൽകിയ പരാതിയെത്തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജൂൺ മൂന്നിന് അഞ്ചലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ മൃതദേഹങ്ങൾ സഹിതം ആംബുലൻസ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിലും സി.ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകാനാണ് എസ്.പി നൽകിയ നിർദേശം.