നെടുമ്പാശേരി: ലോക്ക് ഡൗൺ ഇളവുകളെത്തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസ് പുനരാരംഭിച്ച ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസ് നടക്കുന്നത് ഇന്നാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി ഒമ്പത് അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ന് കൊച്ചിയിലെത്തും. താജിക്കിസ്ഥാനിൽ നിന്നുള്ള 171 പേർ ഉൾപ്പെടെ 1620 പ്രവാസികളെത്തും.
കുവൈറ്റിൽ നിന്ന് നാല് വിമാനങ്ങളിലായി 720 പ്രവാസികളെത്തും. അബുദാബി, ദോഹ, ദമ്മാം എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും എത്തും.
ഇന്നലെ 1158 പ്രവാസികൾ കൊച്ചിയിലെത്തി. 560 പേർ കൊച്ചിയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കും യാത്രതിരിച്ചു. 1158 അന്താരാഷ്ട്ര യാത്രക്കാരും ഇന്നലെ സിയാൽ മുഖേന യാത്ര ചെയ്തു. മുൻ നിശ്ചയപ്രകാരം എല്ലാ വിമാനങ്ങളും സർവീസ് നടത്തി.