തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ പ്രതിനിധികളുടെ യോഗം വിളിക്കാൻ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികയുള്ള സ്ഥലങ്ങളിലാണ് അതത് എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുന്നത്. കൊവിഡ് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ഈ ആഴ്ചയിൽ 357 പേരെങ്കിലും കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കു കൂട്ടൽ. എന്നാൽ 195 പേർ മാത്രമാണ് ചികിത്സയിലുള്ളത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 240 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ചാലക്കുടി ആശുപത്രിയിൽ 70ഉം കൊരട്ടി ആശുപത്രിയിൽ 100ഉം മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ 60ഉം കിടക്കകൾ സജ്ജമാണ്.
നാളെ കൊരട്ടിയിലെ ആശുപത്രി പ്രവർത്തനം തുടങ്ങും. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. തീവ്രമായ വ്യാപനം ഉണ്ടാകുകയാണെങ്കിൽ ജൂബിലി ആശുപത്രിയിലെ 270 കിടക്കകളുള്ള വാർഡും കൊവിഡ് ആശുപത്രിയാകും.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എ മാരായ ബി.ഡി. ദേവസ്സി, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ അജിത ജയരാജൻ, കളക്ടർ എസ്. ഷാനവാസ് . ഡി.എം.ഒ: ഡോ. കെ.ജെ. റീന തുടങ്ങിയവർ പങ്കെടുത്തു.
ചികിത്സാ സൗകര്യം ഇങ്ങനെ
ഗവ. മെഡിക്കൽ കോളേജിൽ- 240 ബെഡുകൾ
ചാലക്കുടി ആശുപത്രിയിൽ- 70
കൊരട്ടി ത്വക്ക് രോഗാശുപത്രിയിൽ - 100
മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ- 60
ജൂബിലി മിഷൻ ആശുപത്രിയിൽ- 270
മറ്റ് നിയന്ത്രണങ്ങൾ
ഇൻഡോർ സ്റ്റേഡിയങ്ങൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കിയേക്കും
ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ശുചീകരണം കർശനമാക്കുംർ
ചരക്കു വണ്ടികളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ല
വെയർ ഹൗസുകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലവും നിയന്ത്രണവും ശക്തമാക്കും