ഗുവാഹത്തി: പ്രളയക്കെടുതി രൂക്ഷമായ അസമിൽ മരണം 87 കടന്നു. സംസ്ഥാനത്തെ 30 ജില്ലകളിലായി 55 ലക്ഷം പേരെ പ്രളയം ബാധിച്ചു. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങൾ പ്രളയത്തിൽ മുങ്ങിയെന്ന് അസാം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി.
കഴിഞ്ഞ നാലുദിവസായി ശക്തമായ മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെയ്യുന്നത്. അസാമിലാണ് ഏറ്രവുമധികം ദുരിതം. ബ്രഹ്മപുത്രയും പോഷകനദിയായ കൃഷ്ണയും കരകവിഞ്ഞൊഴുകുകയാണ്.
കോടിക്കണക്കിന് ഹെക്ടർ കൃഷിഭൂമി പ്രളയത്തിൽ മുങ്ങി വിളകൾ നശിച്ചു. നിലവിൽ അരലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 18 ജില്ലകളിലായി 397 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.
മഴ തുടരുന്ന പശ്ചാത്തലത്തിൽ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റർ കൂടി ഉയരുമെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.
കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ വലിയ വെല്ലുവിളിയാണ് അസാം സർക്കാർ നേരിടുന്നത്.