ന്യൂയോർക്ക്: ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്തിലെ പിരമിഡ് നിർമിച്ചത് അന്യഗ്രഹജീവികളാണെന്ന് ട്വീറ്റ് ചെയ്ത സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിനെതിരെ പ്രതികരിച്ച് ഈജിപ്ത് മന്ത്രി.
' പിരമിഡുകൾ എങ്ങനെയാണ് നിർമിച്ചതെന്ന് ഞങ്ങളുടെ പുരാതന എഴുത്തുകളിൽ നിന്ന് മനസിലാക്കാനും പിരമിഡുകൾ നിർമിച്ചവരുടെ ശവക്കല്ലറകൾ സന്ദർശിക്കാനും നിങ്ങളെയും സ്പേസ് എക്സിനെയും ഈജിപ്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു' എന്നാണ് ഈജിപ്തിന്റെ രാജ്യാന്തര സഹകരണ മന്ത്രി റാനിയ അൽ മഷാത് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു ഇലോൺ മസ്കിന്റെ വിവാദ ട്വീറ്റ്.
'അന്യഗ്രഹജീവികൾ ആകാം പിരമിഡ് നിർമിച്ചത്.' പിന്നാലെ തെളിവെന്ന നിലയിൽ 3800 വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ നിർമിച്ച ഏറ്റവും ഉയർന്ന കെട്ടിടങ്ങളാണ് പിരമിഡുകൾ എന്ന് തുടങ്ങുന്ന വിക്കിപീഡിയയിലെ വരികളും ബി.ബി.സിയുടെ ഒരു ലിങ്കും പങ്കുവച്ചു.
ഇതോടെയാണ് ചരിത്രകാരന്മാരും മറ്റും മസ്കിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെയാണ് ഈജിപ്ഷ്യൻ മന്ത്രിയുടെ ക്ഷണം.