ആറ്റിങ്ങൽ: അന്താരാഷ്ട്ര നിലവാരത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം പണി അവസാന ഘട്ടത്തിലേക്ക്.
കായികവകുപ്പിന്റെ 9 കോടി ചെലവിട്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഫുഡ്ബാൾ മൈതാനവും 400 മീറ്റർ സിന്തറ്റിക് ട്രാക്കും ജിംനേഷ്യവുമാണ് പ്രധാന ആകർഷണങ്ങൾ. നിർമ്മാണം പൂർത്തിയാകുന്നതോടെ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഏറ്റവും ആധുനികസൗകര്യങ്ങളുള്ള സ്റ്റേഡിയമായി ഇത് മാറും.സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനായി 7 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഫുഡ്ബാൾ മൈതാനത്തിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിൽ ട്രാക്ക് നിർമ്മിക്കുന്നത്. ഇതിനായി കുഴിയെടുത്ത് മെറ്റൽ, പാറപ്പൊടി, മണൽ, സിമന്റ് എന്നിവ ചേർന്ന മിശ്രിതം സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 370 മീറ്റർ നീളത്തിൽ ഇവ സ്ഥാപിച്ചു കഴിഞ്ഞു. ഇതുറപ്പിച്ചശേഷം ടാർ ചെയ്യും. അതിനുശേഷമാണ് സിന്തറ്റിക് പാകുന്നത്. ഇതിനായി ജർമ്മനിയിൽ നിന്ന് വിദഗ്ദ്ധരെത്തണം. സിന്തറ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ സ്റ്റേഡിയത്തിൽ തയ്യാറായിട്ടുണ്ട്. ലോക് ഡൗണും മഴയുമാണ് പ്രതികൂലമായി നില്ക്കുന്നത്.മെറ്റൽ മിക്സിട്ട് മൂന്നാഴ്ച വെയിലുണ്ടെങ്കിലേ ടാറിംഗ് നടത്താനാകൂ. ടാറിംഗ് കഴിഞ്ഞ് മൂന്നാഴ്ചയെങ്കിലും വെയിൽ ഉണ്ടെങ്കിലേ സിന്തറ്റിക് വർക്ക് നടക്കൂ. അതിനും വെയിലാണ് മുഖ്യം.
ഫുഡ് ബൾ മൈതാനത്തിന് 1.5 കോടിയാണ് ചെലവിടുന്നത്. ഗാൾ പോസ്റ്റുകൾ സ്ഥാപിക്കൽ, പുല്ലിനിടയിലെ കള നീക്കം ചെയ്ത് പുല്ല് ചെത്തി നിരപ്പാക്കി ഉറപ്പിക്കൽ എന്നീ ജോലികളാണ് ഇതിൽ ബാക്കിയുള്ളത്.
ആധുനിക രീതിയിലുള്ള ജിനേഷ്യം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഫുഡ്ബാൾ മൈതാനത്തിന് ഇരുവശവുമുള്ള ഡി സർക്കിളിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ ജാവലിൻ, ഹാമർ, ഷോട്പുട്ട്, പോൾവാട്ട്, ഹൈജമ്പ്, ലോങ്ജമ്പ്, ട്രിപ്പിൾചെയ്സ് തുടങ്ങിയ മത്സരങ്ങൾ നടത്താനാണ് സജ്ജമാക്കുന്നത്.