ന്യൂഡൽഹി: നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തളളി. പ്രാഥമിക പരിശോധനയിൽ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുളള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹർജി തളളിയത്.
പ്രായപൂർത്തിയാവാത്ത കുട്ടിയെക്കൊണ്ട് തന്റെ അർദ്ധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്. ബാലാവകാശകമ്മീഷനും കേസെടുത്തിരുന്നു. സ്ത്രീശരീരത്തെക്കുറിച്ചുളള കപട സദാചാര ബോധത്തെയും ലൈംഗികതയെ കുറിച്ചുളള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പുറത്തുവിട്ടത്. ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും നിരവധിപേർ രഹ്നയ്ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
അർദ്ധ നഗ്നത പ്രദർശിപ്പിച്ചതിന്റെ പേരിൽ കേസെടുത്തതിൽ ഭയപ്പെടുന്നില്ലെന്നാണ് രഹ്ന ആദ്യം പറഞ്ഞിരുന്നത്. മുൻകൂർ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.