ന്യൂഡൽഹി: രാജ്യത്ത് 196 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതിനാൽ ഡോക്ടർമാരുടെയും കുടുംബത്തിന്റെയും സുരക്ഷയും ഇൻഷ്വറൻസും ഉറപ്പാക്കണമെന്ന് ഐ.എം.എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുടെ ജീവൻ നഷ്ടപ്പെടുന്നതിലെ ഉത്കണ്ഠയാണ് ഐ.എം.എ പ്രധാനമന്ത്രിയുമായി പങ്കുവച്ചത്.
മരിച്ച 196 ഡോക്ടർമാരിൽ 170 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.കൊവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബത്തിനും ആശുപത്രിയിൽ പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഐ.എം.എ ദേശീയ അദ്ധ്യക്ഷൻ ഡോ.രാജൻ ശർമ പറഞ്ഞു. 3.5 ലക്ഷം ഡോക്ടർമാരെയാണ് ഐ.എം.എ പ്രതിനിധീകരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
കൊവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ട ഡോക്ടർമാരുടെ എണ്ണം 196ൽ എത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഐ.എം.എ സെക്രട്ടറി ജനറൽ ഡോ.ആർ.വി അശോകൻ പറഞ്ഞു.ഓരോ ഡോക്ടറുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിന് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരണപ്പെട്ടിട്ടുളളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 23 ഡോക്ടർമാരാണ് മരിച്ചത്.ബീഹാറിൽ 19ഉം പശ്ചിമ ബംഗാളിൽ 16 ഡോക്ടർമാരുമാണ് മരിച്ചത്.