കാഞ്ഞങ്ങാട്: ആനന്ദാശ്രമത്തെ പച്ചപുതപ്പിക്കാൻ മിയാവക്കി വനം ഒരുങ്ങുന്നു. ജീവനം, ഗൃഹവനം പദ്ധതികളിലൂടെ ഗ്രാമങ്ങൾ തോറും പ്രകൃതിജീവനത്തിന്റെ ബദൽ മാതൃകകൾ സൃഷ്ടിച്ച് ശ്രദ്ധേയനായ പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ നീലേശ്വരത്തിന്റെ ജില്ലയിലെ ആദ്യത്തെ മിയാവാക്കി വനത്തിനാണ് ആനന്ദാശ്രമത്തിൽ തുടക്കമിട്ടത്.
ആശ്രമം വളപ്പിലെ സൗജന്യ ഹോമിയോ ക്ലിനിക്കിനടുത്തുള്ള പത്ത് സെന്റ് സ്ഥലത്ത് ശ്രീനാരായണ ഗുരുവിന്റെ ജന്മനക്ഷത്ര മരമായ കടമ്പ് നട്ട് സ്വാമി മുക്താനന്ദ ഉദ്ഘാടനം നിർവഹിച്ചു. ദിവാകരൻ നീലേശ്വരം, ഡോ. കൊടക്കാട് നാരായണൻ, ഡോ. ഷിജു, ഡോ. മോഹനൻ, വി.കെ. ഭാസ്കരൻ, ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
ഒരു ചതുരശ്ര മീറ്ററിൽ നാലു കുഴിയെടുത്ത് ഇലഞ്ഞി, മന്ദാരം, നീർമരുത്, മണിമരുത്, താന്നി, കരിമരം, പൂവരശ്, മഹാഗണി തുടങ്ങി നൂറ്റി അമ്പതിലധികം മരങ്ങളാണ് ആദ്യഘട്ടത്തിൽ മാത്രം നട്ടത്. കഴിഞ്ഞ വർഷം ആശ്രമത്തിൽ ആരംഭിച്ച ഗൃഹവനം പദ്ധതിയിലെ ഇരുന്നൂറോളം മരങ്ങൾ ഇതിനകം തന്നെ മൂന്നടിയോളം വളർന്നു കഴിഞ്ഞു.
മിയാവാക്കി
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രൊഫ. അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം - ഇതാണു മിയാവാക്കിയുടെ പ്രത്യേകത.