വെള്ളറട: വെള്ളറടയിൽ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് രണ്ടു പദ്ധതികൾ തുടങ്ങിയിരുന്നു. രണ്ടും ഇപ്പോൾ പകുതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. പ്രകൃതിയുടെ സൗന്ദര്യം കോർത്തിണക്കി വെള്ളറട ഗ്രാമപഞ്ചായത്തിലെ പന്നിമല വാർഡിലാണ് പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഇരുപത് ലക്ഷം രൂപ മാറ്റിവച്ച് നിർമ്മാണ ജോലികൾ തുടങ്ങിയത്. ഇവിടെ പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ നിരവധിപേർ സമീപ പ്രദേശങ്ങളിൽ നിന്നും എത്തുമെന്നും ഇതിലൂടെ പഞ്ചായത്തിൽ ടൂറിസം വികസനം സാദ്ധ്യമാക്കാനുമാണ് ലക്ഷ്യമിട്ടത്. എന്നാൽ സർക്കാരിന്റെ റവന്യൂ ഭൂമിയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെ പദ്ധതി തുടങ്ങിയത്. പദ്ധതി തുടങ്ങിയ സ്ഥലം സർക്കാർ സ്വകാര്യ വ്യക്തിക്ക് ലീസിന് കൊടുത്തിരുന്നു. എന്നാൽ ഇതുപോലും മാസങ്ങൾ പിന്നിട്ടിട്ടും റദ്ദാക്കാൻ കഴിഞ്ഞിട്ടില്ല. ഇതു കാരണം ടൂറിസം പദ്ധതിക്കുവേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും.
ഇതിന് പുറമെ രണ്ടേക്കറോളം വിസ്തീർണമുള്ള വെള്ളറട വാർഡിലെ ചിറത്തലയ്ക്കൽ കുളം നവീകരിച്ച് ഫെഡൽ ബോട്ടും നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു.
ഇതിനുവേണ്ടി ഗ്രാമപഞ്ചായത്ത് 38 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി നീക്കിവച്ചത്. എന്നാൽ കുളത്തിലെ രണ്ടു സൈഡും സൈഡ് വാൾ കെട്ടിയും ചെളി കോരിയതോടെ നീക്കിവച്ചിരുന്ന ഫണ്ട് തീർന്നു. ഫെഡൽ ടൂറിസവും പകുതി വഴിയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. രണ്ടു പദ്ധതികളും നടപ്പിലാക്കാൻ സാധിച്ചാൽ പഞ്ചായത്തിന് വരുമാനവും തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാൻ കഴിയുമായിരുന്നു.