ആലപ്പുഴ:തോട്ടപ്പള്ളിയിൽ നെല്ല് സംഭരണശാല സ്ഥാപിക്കാനുള്ള സാങ്കേതിക തടസങ്ങൾ നീങ്ങുന്നു. വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തു നിന്ന് സംഭരിക്കുന്ന നെല്ല് ദീർഘനാൾ സൂക്ഷിക്കാനായി അത്യാധുനിക നെല്ല് സംഭരണശാല സ്ഥാപിക്കാൻ ആറ് വർഷം മുമ്പാണ് തറക്കല്ലിടീൽ നടത്തിയത്. കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷൻ നേതൃത്വത്തിൽ ദേശീയപാതയോരത്ത് തോട്ടപ്പള്ളി പുതിയ പാലത്തിനു സമീപം അഞ്ചു വർഷം മുമ്പ് ഏറ്റെടുത്ത രണ്ട് ഏക്കർ നികത്തുന്നത് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുടുങ്ങി. ഇവിടം നിയമത്തിന്റെ പരിധിയിലല്ലെന്ന് വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയെങ്കിലും ചതുപ്പ് നിലം നികത്തുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിവന്നാൽ അനുമതി നൽകാമെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും നിർമ്മാണ അനുമതി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമാണ്.
തടസം നീങ്ങുന്നു
തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇല്ലെന്നുമുള്ള തർക്കത്തിനിടെ, കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നൊരു പദ്ധതിയാണ് പാതിവഴിയിൽ കിതയ്ക്കുന്നത്. ഗ്രാവൽ ഇറക്കി നികത്തിത്തുടങ്ങിയ ഭാഗം കഴിഞ്ഞ മേയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. കർഷകരും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ അധികൃതരും ആശയവിനിമയം നടത്തിയ ശേഷം നെൽകർഷകർക്ക് ഗുണകരമായ പദ്ധതി തടസങ്ങൾ മാറ്റി പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് മന്ത്രി മടങ്ങിയത്. വിഷയത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
തുടക്കം
കേന്ദ്ര-സംസ്ഥാന പദ്ധതിയായി 2014 ജനുവരി 14ന് ആണ് അന്നത്തെ കേന്ദ്രമന്ത്രി കെ.വി.തോമസ് ഗോഡൗണിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 11.5 കോടി അനുവദിച്ചിരുന്നു. രാജ്യത്തെ പൈലറ്റ് പ്രോജക്ടായിരുന്നു ഇത്. വിജയകരമായാൽ നെല്ല് ഉത്പാദിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ആധുനിക ഗോഡൗൺ വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ഉത്തരേന്ത്യയിൽ ഗോതമ്പ് കേടുകൂടാതെ സൂക്ഷിക്കാൻ നിർമ്മിച്ചിട്ടുളള മാതൃകയിലാണ് തോട്ടപ്പള്ളിയിലെ നെല്ല് സംഭരണ കേന്ദ്രവും ആവിഷ്കരിച്ചിരുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ നൽകണമെന്നും സർക്കാരോ കൺസ്യൂമർഫെഡോ നിർമ്മാണം ഏറ്റെടുക്കണമെന്നുമായിരുന്നു നിബന്ധന.
ചതുപ്പുനിലം കൈമാറി
പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് യു.ഡി.എഫ് സർക്കാർ സ്ഥലം അനുവദിച്ചത്. ചതുപ്പുനിലം കൈമാറിയത് പ്രത്യേക ഉത്തരവില്ലാതെയായിരുന്നു. ആഴമേറിയ ചതുപ്പ് നികത്താൻ 5.5 കോടി അനുവദിച്ചു. ഒരേക്കറോളം നികത്തിയപ്പോൾ തണ്ണീർത്തട വിവാദം തലപൊക്കി. പരാതികൾ പ്രവഹിച്ചതോടെ പുറക്കാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
..............................................
# ഗോഡൗൺ
വിസ്തൃതി: 50,000 ചതുരശ്ര അടി
സംഭരണ ശേഷി: 82,000 ക്വിന്റൽ
അനുവദിച്ച തുക: 11.5 കോടി