പാരീസ്: വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും മുഹമ്മദ് നബിയുടെ കാർട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാർലെ ഹെബ്ദോ.
''ഞങ്ങൾ ഒന്നും അവസാനിപ്പിച്ചിട്ടില്ല'' മാസികയുടെ ഡയറക്ടർ ലോറെന്റ് സോറിസോ മുഖപ്രസംഗത്തിൽ കുറിച്ചു. മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2015 ൽ ഷാർലെ ഹെബ്ദോ മാസികയുടെ പാരീസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കാർട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
കാബു എന്നറിയപ്പെട്ടിരുന്ന കാർട്ടൂണിസ്റ്റ് ജീൻ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാർട്ടൂൺ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിനിടയാക്കിയത്. ഈ കൂട്ടക്കൊലയിൽ കാബുവിനും ജീവൻ നഷ്ടമായി.
'ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അതിന് യാതൊരു വിധ നിയമതടസവുമില്ല. എന്നാൽ യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആക്രമണക്കേസിലെ വിചാരണ ആരംഭിക്കുകയാണ്. ഇതാണ് യഥാർത്ഥ സമയം. അതുകൊണ്ടാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.'' - മാസിക വ്യക്തമാക്കി.
ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും സഹായിച്ചുവെന്ന ആരോപണം നേരിടുന്നവരുടെ വിചാരണ ഈ ബുധനാഴ്ച ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാർട്ടൂൺ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഷാർലെ ഹെബ്ദോയുടെ ഓഫീസ് ആക്രമിച്ചവർ തൊട്ടടുത്തുള്ള ജൂത സൂപ്പർമാർക്കറ്റും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു.