തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളായ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നു. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ തന്നെയെന്ന നിഗമത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോൺകാളുകളും, ഇവരുമായി ബന്ധമുള്ളവരുടെ നീക്കങ്ങളും നിരീക്ഷണത്തിലാണ്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി പൊലീസ് പറയുന്ന ഐ.എൻ.ടി.യു.സി നേതാവ് മദപുരം ഉണ്ണിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണമെങ്കിലും ഇയാളും കൂട്ടാളി അൻസാറും കഴഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലായതായാണ് കരുതപ്പെടുന്നത്. വിശദമായ ചോദ്യംചെയ്യലിൽ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമായതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.
കേസിൽ ഐ.പി.സി 120- എ വകുപ്പ് ചേർത്തിട്ടുള്ളതിനാൽ ഏതു തരം ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്.പി. ബി.അശോകൻ പറഞ്ഞു. സംശയിക്കപ്പെടുന്നവരുടെ കഴിഞ്ഞ രണ്ടു മാസത്തെ ഫോൺകാൾ വിവരങ്ങൾ സൈബർ ടീമിന്റെ സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം. സി.പി.എം നേതാക്കൾ ആരോപിക്കുന്ന വിധത്തിൽ സംഭവത്തിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം ഇതിലൂടെ വെളിപ്പെടും. ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ. സുരേഷിനാണ് അന്വേഷണ ചുമതല.
പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന സംശയത്തിൽ കോൺഗ്രസ് തലയൽ വാർഡ് മെമ്പറായ ഗോപന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഗോപനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒളിവിൽ പോയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഗോപൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വാർഡ് അംഗമെന്ന നിലയിൽ തന്നെ പലരും ബന്ധപ്പെടാറുണ്ട്. സനലും ഉണ്ണിയും ഇങ്ങനെ ബന്ധപ്പെട്ടിരിക്കാം. ഫ്ലക്സ് എടുക്കുന്നതിന് ഉണ്ണി വീട്ടിൽ വന്നിരുന്നു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ഗോപൻ പറയുന്നു.
ഉത്രാടദിവസം രാത്രി നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത് (27), ചരുവിള പുത്തൻ വീട്ടിൽ അജിത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), റോഡരികത്ത് വീട്ടിൽ സതി മോൻ (47), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), തടത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നീ ഏഴുപേരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. രണ്ടു പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നു കണ്ടെത്തിയാണ് പ്രീജയെ അറസ്റ്റ് ചെയ്തത്. പ്രീജ മഹിളാ കോൺഗ്രസ് പ്രവർത്തകയാണെന്ന വാർത്തകൾ പാർട്ടി ജില്ലാ കമ്മിറ്റി നിഷേധിച്ചു.